ചെങ്ങന്നൂർ: വൻകുടലിൽ നിന്ന് രണ്ടുതവണ കരളിലേക്ക് പടർന്ന അതിസങ്കീർണമായ കാൻസർ ബാധ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (Dr KM Cherian Institute of Medical Sciences Chengannur). തിരുവനന്തപുരം സ്വദേശിയായ അൻപതുകാരിയാണ് ഈ അത്ഭുതകരമായ രോഗമുക്തിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ആദ്യഘട്ടത്തിൽ തന്നെ വൻകുടലിലെ കാൻസർ കരളിലേക്ക് വ്യാപിച്ച നിലയിലായിരുന്ന രോഗിയെ നേരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കരളിലെ രോഗബാധിത ഭാഗം നീക്കം ചെയ്തിരുന്നു. എന്നാൽ, പിന്നീട് നടത്തിയ പരിശോധനകളിൽ വീണ്ടും കരളിലേക്ക് രോഗവ്യാപനം കണ്ടെത്തുകയും രണ്ടാമതും ശസ്ത്രക്രിയ (Repeat Liver Resection) നടത്തുകയും ചെയ്തു. തുടർന്നും രോഗം മൂന്നാമതും കരളിലേക്ക് പടരുകയായിരുന്നു. കീമോതെറാപ്പിയിലൂടെ മാത്രം രോഗം നിയന്ത്രിക്കാൻ കഴിയാത്ത അതീവ ഗുരുതരാവസ്ഥയിലാണ് രോഗി കെ.എം.സി ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തുന്നത്. അടിയന്തര ശസ്ത്രക്രിയ മാത്രമായിരുന്നു ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം.
കരളിലെ പ്രധാന രക്തക്കുഴലുകൾക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്തിരുന്ന ട്യൂമർ നീക്കം ചെയ്യുക എന്നത് മെഡിക്കൽ സംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു. കൂടാതെ രോഗിയുടെ രക്തത്തിലെ കൗണ്ട് വളരെ കുറവായിരുന്നതിനാൽ നിശ്ചയിച്ച സമയത്ത് ശസ്ത്രക്രിയ നടത്താനും സാധിച്ചില്ല. തുടർന്ന് എച്ച്പിബി കൺസൾട്ടന്റും ഗ്യാസ്ട്രോ-ഓങ്കോ ആൻഡ് ട്രാൻസ്‌പ്ലാന്റ് സർജനുമായ ഡോ. മുരളി അപ്പുക്കുട്ടന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം സങ്കീർണ്ണമായ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയും, ആവശ്യമായ മുൻകരുതലുകളോടെ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണ്ണമായി വിജയകരമായി നീക്കം ചെയ്യുകയുമായിരുന്നു.
വൻകുടൽ കാൻസർ ബാധിതരിൽ രോഗം കരളിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണെന്നും, ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷവും രോഗവ്യാപനം ഉണ്ടാകാമെന്നും ഡോ. മുരളി അപ്പുക്കുട്ടൻ പറഞ്ഞു. എന്നാൽ കൃത്യമായ നിരീക്ഷണവും കൃത്യസമയത്തുള്ള വിദഗ്ധ ചികിത്സയും ലഭ്യമാക്കിയാൽ ഇത്തരം സങ്കീർണ്ണ ഘട്ടങ്ങളിലും മികച്ച ഫലം നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary: Dr. K.M. Cherian Institute of Medical Sciences in Chengannur has successfully performed a complex surgery on a Trivandrum native to remove colon cancer that had spread to the liver for the third time. Led by Dr. Murali Appukuttan, the medical team overcame high-risk challenges, including a low blood count and tumor location, to completely extract the tumor.

