Times Kerala

കേരളത്തിലെ ആദ്യത്തെ 'ഗോ ദി ഡിസ്റ്റൻസ്' ഫുട്ബോൾ പിച്ച് കൊച്ചിയിൽ

 
കേരളത്തിലെ ആദ്യത്തെ 'ഗോ ദി ഡിസ്റ്റൻസ്' ഫുട്ബോൾ പിച്ച് കൊച്ചിയിൽ
 കൊച്ചി: ഉപയോഗ്യശൂന്യമായ ടയറുകൾ ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ ഗോ ദി ഡിസ്റ്റൻസ് (ജി.ടി.ഡി) ഫുട്ബോൾ പിച്ച് കൊച്ചിയിൽ ഒരുങ്ങുന്നു. പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സാണ് കൊച്ചി ചിലവന്നൂരിലെ ഗാമാ ഫുട്ബോൾ ടർഫിൽ പിച്ച് നിർമ്മിക്കുന്നത്. ദേശീയ ഫുട്ബോൾ ടീം അംഗങ്ങളായ ആഷിക് കുരുണിയനും അനസ് എടത്തൊടികയും ചേർന്ന് നിർമ്മാണോദ്ഘാടനം നിർവഹിച്ചു.
 
ഉപയോഗ്യ ശൂന്യമായ ടയറുകളെ പുനരുപയോഗിക്കുകയും രാജ്യത്തിന്റെ കായിക മേഖലയിൽ വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അപ്പോളോ ടയേഴ്സ് ആവിഷ്കരിച്ച് നടപ്പാക്കുന്ന സംരംഭമാണ് ഗോ ദി ഡിസ്റ്റൻസ് പിച്ചുകൾ. അപ്പോളോയുടെ ടയറുകളിൽ നിന്ന് 100 ശതമാനം പുനർനിർമ്മിച്ച റബ്ബർ ഉപയോഗിച്ചാണ് കൃതൃമ പിച്ച് നിർമ്മിക്കുന്നത്.
 
ക്ലബ് ഫുട്ബോൾ ലോകത്തെ അതികായരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡ്സിലെ നോർത്ത് സ്റ്റാൻഡിന് സമീപത്തായിരുന്നു ആദ്യത്തെ ജി.ടി.ഡി പിച്ച് സ്ഥാപിച്ചിരുന്നത്. ഇംഗ്ലണ്ടിന് പുറമേ തായ്‌ലാൻഡ്, ഇന്ത്യ എന്നിവിടങ്ങളിലായി 15 പിച്ചുകളാണ് ഇത് വരെ സ്ഥാപിച്ചിട്ടുള്ളത്. 16-മത് പിച്ചാണ് കൊച്ചിയിൽ നിർമ്മിക്കുന്നത്. ഇതിനായി അപ്പോളോ അധികൃതർ ഗ്രൗണ്ട് ഏറ്റെടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് സോക്കർ സ്‌കൂളുമായി ചേർന്ന് അപ്പോളോ ടയേഴ്സ് നടത്തുന്ന യുണൈറ്റഡ് വീ പ്ലേ പദ്ധതി, ഹോട്ട്‌ഫുട്ടിനൊപ്പം നടത്തുന്ന അക്കാദമിക് പരിപാടികൾ, കളിക്കാരുടെ നൈപുണ്യ വികസന പദ്ധതികൾ തുടങ്ങിയവയെല്ലാം ഇവിടെയും ലഭ്യമാക്കാനാണ് അധികൃതരുടെ ശ്രമം
 
160 അടി നീളവും 90 അടി വീതിയുമുള്ള പിച്ച് നിർമ്മിക്കാൻ 1,500 ഓളം കാർ ടയറുകളാണ് ഉപയോഗിക്കുന്നത്. ടയറുകളെ പൊടിച്ച് റബർ ക്രംബ് രൂപത്തിലേക്ക് മാറ്റിയാണ് പിച്ച് നിർമാണത്തിന് ഉപയോഗിക്കുന്നത്. 7,500 കിലോഗ്രാം ക്രംബാണ് ഇതിനായി വേണ്ടി വരുന്നത്.
 
കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കും  യുവതാരങ്ങൾക്കും കൂടുതൽ അവസരങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അപ്പോളോ ടയേഴ്‌സ് ലിമിറ്റഡിന്റെ ഏഷ്യാ പസഫിക്, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മാർക്കറ്റിംഗ് ഗ്രൂപ്പ് ഹെഡ് വിക്രം ഗാർഗ പറഞ്ഞു. 1970ൽ അപ്പോളോയുടെ ആദ്യ നിർമ്മാണ യൂണിറ്റ് പേരാമ്പ്രയിൽ സ്ഥാപിതമായത് മുതൽ കേരളവുമായി തങ്ങൾക്ക് ദീർഘമായ വൈകാരിക ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ് സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി റെമൂസ് ഡിക്രൂസും പരിപാടിയില്‍ പങ്കെടുത്തു.

Related Topics

Share this story