തിരുവനന്തപുരം: പെരുമഴയിൽ ജനം വലയുമ്പോഴും കേരളത്തിൽ കാലാവസ്ഥ പ്രവചനങ്ങളും മുന്നൊരുക്കങ്ങളും പാളിയെന്ന് വിമർശനം. പ്രളയസമാനമായ അതിതീവ്ര മഴ പെയ്തിറങ്ങിയ പത്തനംതിട്ടയിലും ഇടുക്കിയിലും വൈകിയാണ് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും റെഡ് അലർട്ട് പ്രഖ്യാപിച്ചത്.(Kerala Rain Red Alert Delay IMD KSDMA Disaster Response Failure)
ഔദ്യോഗിക ഏജൻസികളുടെ അനാസ്ഥ കാരണം ആയിരക്കണക്കിന് ആളുകളാണ് ദുരിതത്തിലായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തനംതിട്ട ളാഹയിൽ 25 സെന്റീമീറ്ററും, ഇടുക്കിയിലെ പീരുമേട്ടിലും തൊടുപുഴയിലും 21 സെന്റീമീറ്റർ വീതവുമാണ് മഴ രേഖപ്പെടുത്തിയത്. ഇത് റെഡ് അലർട്ടിന് തുല്യമായ അതിതീവ്ര മഴയാണെന്നിരിക്കെ, ഇന്നലെ രാത്രി 10 മണി വരെ നൽകിയ അറിയിപ്പുകളിൽ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ട് മാത്രമാണ് നിലനിന്നിരുന്നത്.
ഒടുവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഐ.എം.ഡി റെഡ് അലർട്ട് പുറപ്പെടുവിച്ചത്. അപ്പോഴേക്കും ജനങ്ങൾ ദുരിതക്കയത്തിലായിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ ചട്ടമനുസരിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ തന്നെ അടിയന്തര രക്ഷാപ്രവർത്തന നടപടികൾ ആരംഭിക്കേണ്ടതാണ്. എന്നാൽ, 2018-ലെ പ്രളയം ബാധിച്ച റാന്നിയിലോ, മുൻപ് ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലോ ജനങ്ങളെ മുൻകൂട്ടി മാറ്റിപ്പാർപ്പിക്കാനോ മുൻകരുതലുകളെടുക്കാനോ സാധിച്ചില്ല എന്ന് വിമർശനമുയരുന്നു.
ചൂരൽമല – മുണ്ടക്കൈ ദുരന്തമുണ്ടായ 2024-ന് സമാനമായി ഇതും ഒരു ‘എൽ നിനോ’ വർഷമാണ്. ഇത്തരമൊരു കാലാവസ്ഥാ വ്യതിയാന സമയത്ത് അപ്രതീക്ഷിതവും അതിതീവ്രവുമായ മഴ പെയ്യാൻ സാധ്യത കൂടുതലാണെന്നിരിക്കെ, ഈ അനാസ്ഥ ജനങ്ങളുടെ ജീവനാണ് ഭീഷണിയാകുന്നത്.
Story Summary
Severe rain warnings and disaster management again failed in Kerala as the IMD issued Red Alerts for Pathanamthitta and Idukki hours after record rainfall caused heavy damage. Despite private agencies predicting extreme rain, official delays left vulnerable areas like Ranni and Koottickal unprepared, exposing major flaws in the state’s disaster response mechanism.


