തിരുവനന്തപുരം: കേരളത്തിൽ ചൂട് കടുക്കുന്നതിനിടെ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായി അഞ്ച് പേർക്കാണ് പാമ്പ് കടിയേറ്റത്. (Kerala in a threat of snakebite, 5 people were bitten by snakes yesterday alone)
ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കടുത്ത ചൂട് മൂലം പാമ്പുകളും അവയുടെ കുഞ്ഞുങ്ങളും മാളങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചൂട് സഹിക്കാൻ കഴിയാതെ തണുപ്പുള്ള ഇടങ്ങൾ തേടിയാണ് ഇവ പുറത്തിറങ്ങുന്നത്.
പാമ്പ് കടിയേറ്റാൽ ഒട്ടും സമയം കളയാതെ ചികിത്സ ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. പാമ്പ് കടിയേറ്റാൽ എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കണം. ചികിത്സ വൈകുന്നത് മരണകാരണമായേക്കാം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ വെളിച്ചം കരുതുക.

