കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം അതിരൂക്ഷമാകുന്നു. കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ പിടികൂടിയപ്പോൾ, പേരാമ്പ്രയിലും പൂനൂരിലും രണ്ട് പേർക്ക് പാമ്പുകടിയേറ്റു.(Kerala in a state of snake fear, 5 snakes found inside a house in Kozhikode )
കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് അതീവ വിഷമുള്ള അഞ്ച് വെള്ളിക്കെട്ടൻ (ശംഖുവരയൻ) പാമ്പുകളെ കണ്ടെത്തിയത്. കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. വലിയൊരു ദുരന്തം ഒഴിവായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് മുറികളിൽ നിന്നുമായി നാല് പാമ്പുകളെ കൂടി കണ്ടെത്തിയത്. ചുവരിലെ വിള്ളലുകൾ വഴിയാകാം പാമ്പുകൾ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ പാമ്പുകളെ വനം വകുപ്പിന് കൈമാറും.
പാമ്പുകടിയേറ്റ നിലയിൽ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമ്പ്രയിൽ അഞ്ജലിക്ക് വീടിനുള്ളിൽ വെച്ച് ശംഖുവരയൻ പാമ്പിന്റെ കടിയേറ്റു. പൂനൂരിൽ മുഹമ്മദ് അൻസാറിന് ഇന്ന് പുലർച്ചെ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കടിയേറ്റത്. കിടക്കയിൽ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ വിവരം തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് രണ്ട് വയോധികർ പാമ്പുകടിയേറ്റ് മരിച്ചതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷി (75) വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേറ്റ് മരിച്ചു. കണ്ണൂർ തളിപ്പറമ്പ് പട്ടുവം സ്വദേശിനി നബീസ (70) ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. വീടിന്റെ പരിസരത്തെ കാടുകൾ വെട്ടിത്തെളിക്കണമെന്നും വാതിലിനടിയിലെ വിടവുകൾ അടയ്ക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

