തഞ്ചാവൂർ: പ്രണയപ്പകയെത്തുടർന്ന് അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ യുവതിയുടെ പിതാവും സംഘവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. തഞ്ചാവൂർ മേലകാലക്കുടി ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം 30 വയസ്സുകാരനായ അജിത് കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.(Father kills man to avenge daughter’s death in Thanjavur)
കൊല്ലപ്പെട്ട കാവ്യയുടെ പിതാവ് പുണ്യ മൂർത്തി (53), സഹായികളായ എം. ലോകേഷ് (22), ഡി. രാമലിംഗം (30), എ. കറുപ്പയ്യ (55) എന്നിവരാണ് കൊലപാതകം നടത്തിയത്. പുലർച്ചെ രണ്ട് മണിയോടെ അജിത് കുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം മാരകായുധങ്ങളുമായി അക്രമിക്കുകയായിരുന്നു. അജിത് കുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
2025 നവംബർ 27-നാണ് സർക്കാർ പ്രൈമറി സ്കൂളിലെ താത്കാലിക അധ്യാപികയായ കാവ്യയെ അജിത് കുമാർ കുത്തിക്കൊലപ്പെടുത്തിയത്. കാവ്യയും പെയിന്റിംഗ് തൊഴിലാളിയായ അജിത്തും തമ്മിൽ പ്രണയത്തിലായിരുന്നുവെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. തുടർന്ന് കാവ്യയുടെ നിശ്ചയം മറ്റൊരു ബന്ധുവുമായി നിശ്ചയിച്ചതോടെയുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്കൂളിലേക്ക് പോവുകയായിരുന്ന കാവ്യയെ വഴിയിൽ തടഞ്ഞുനിർത്തി അജിത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഈ കേസിൽ റിമാൻഡിലായിരുന്ന അജിത് കുമാർ ഒരു മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. മകളുടെ മരണത്തിന് പ്രതികാരം ചെയ്യാനായി പുണ്യ മൂർത്തിയും സംഘവും മുൻകൂട്ടി ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം നാലുപേരും അമ്മാപ്പേട്ടൈ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച മൂന്ന് കൊടുവാളുകളും ഇവർ പോലീസിന് കൈമാറി.

