ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള ചരക്കുനീക്കം തടഞ്ഞുകൊണ്ട് അമേരിക്കൻ സൈന്യം ഉപരോധം കർശനമാക്കി. കഴിഞ്ഞദിവസം മേഖലയിൽ എത്തിയ 38 കപ്പലുകളെ അമേരിക്കൻ സേന തടയുകയും തിരിച്ചയക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.(US sanctions on Iranian ports, US forces turn back 38 ships)
അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. 38 കപ്പലുകളോട് യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകാനോ അല്ലെങ്കിൽ പുറപ്പെട്ട തുറമുഖങ്ങളിലേക്ക് തന്നെ മടങ്ങാനോ സേന നിർദ്ദേശം നൽകുകയായിരുന്നു. ഇറാനെതിരെയുള്ള സാമ്പത്തിക-വ്യാപാര ഉപരോധങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ഉപരോധം ശക്തമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര പിന്തുണ തേടിയുള്ള നീക്കങ്ങളിലാണ് ഇറാൻ. പാകിസ്ഥാനിലെ ഹ്രസ്വ സന്ദർശനം പൂർത്തിയാക്കിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി റഷ്യയിലേക്ക് തിരിച്ചു. റഷ്യൻ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഒമാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച അറഗ്ചി പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ ചർച്ചകൾ നടത്തിയിരുന്നു. മേഖലയിലെ അമേരിക്കൻ സ്വാധീനത്തെ പ്രതിരോധിക്കാനാണ് ഇറാന്റെ ശ്രമം.

