തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ സംഘടനകളുടെ കൊടിയും ബാനറും വെച്ചുള്ള ഭക്ഷണവിതരണം അനുവദിക്കില്ലെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിലപാടിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എ.എ. റഹീം എം.പി. മനുഷ്യരായ ആർക്കും പൊതിച്ചോറ് പദ്ധതിയെ എതിർക്കാൻ കഴിയില്ലെന്നും, ഇതിനെ എതിർക്കുന്നവരുടെ മനോനില പരിശോധിക്കണമെന്നും റഹീം പരിഹസിച്ചു.(AA Rahim MP Strongly Criticizes Health Minister K Muraleedharan)
കേരളം പഠിച്ച നല്ലൊരു മാനവിക പാഠമാണ് ഡിവൈഎഫ്ഐ മറ്റുള്ളവരിലേക്ക് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രിയുടേത് ആത്മഹത്യാപരമായ പരാമർശമാണെന്ന് റഹീം കുറ്റപ്പെടുത്തി. കെ. കരുണാകരന്റെ ഫോട്ടോ വെച്ച വസതികളിൽ നിന്നും ബിജെപി പ്രവർത്തകരിൽ നിന്നും വരെ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് പദ്ധതിയിലേക്ക് സഹായം ലഭിക്കുന്നുണ്ട്. ഇത് മുരളീധരൻ മനസ്സിലാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെയുള്ള ഈ ജനകീയ സഹായം മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധം മുരളീധരനില്ല. പാവങ്ങളുടെ ചോറിൽ മണ്ണ് വാരി ഇടാൻ നോക്കരുത്, അദ്ദേഹം ഓർമ്മിപ്പിച്ചു. പാലിയേറ്റീവ് കെയർ അടക്കമുള്ള സന്നദ്ധ സംഘടനകളെ റദ്ദാക്കാൻ മുരളീധരന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്ഐയുടെ കൊടിയാണ് മന്ത്രിക്ക് പ്രശ്നമെങ്കിൽ, ഇനി ആശുപത്രികളിൽ രോഗികൾക്ക് രക്തം കൊടുക്കേണ്ട എന്ന് മുരളീധരൻ പറയുമോ എന്ന് റഹീം ചോദിച്ചു.
ആക്രി വിറ്റ പണം ഉപയോഗിച്ച് വരെ ഡിവൈഎഫ്ഐ പാവങ്ങളെ സഹായിച്ചിട്ടുണ്ട്. ഇനി ആക്രി വിൽപനയും മുരളീധരൻ നിരോധിക്കുമോ എന്ന് അദ്ദേഹം പരിഹസിച്ചു. പൊതിച്ചോറിൽ രാഷ്ട്രീയമില്ല, പാവങ്ങളുടെ വിശപ്പ് മാത്രമാണുള്ളത്. ഈ വിഷയത്തിൽ മന്ത്രി മസിൽ പിടിക്കാൻ വരേണ്ടതില്ല. ജനങ്ങളുടെ പണമെടുത്ത് പ്രിയദർശിനി ബസ് സർവീസ് വഴി സൗജന്യ യാത്ര ബ്രാൻഡിംഗ് ചെയ്യുന്നത് കോൺഗ്രസല്ലേ എന്ന് ചോദിച്ച റഹീം, മുസ്ലിം ലീഗും സേവാഭാരതിയും കൊടിവെച്ച് തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഡിവൈഎഫ്ഐ അതിന്റെ ഐഡന്റിറ്റി നിലനിർത്തിക്കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി.
Story Summary
AA Rahim MP strongly condemned Health Minister K Muraleedharan’s directive banning flagged food distribution in government hospitals. Labeling the minister’s stance as suicidal and politically immature, Rahim stated that DYFI receives food packets even from families of Congress leader K Karunakaran and BJP workers, and confirmed that the youth organization will maintain its identity while serving the poor.


