തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Kerala Heavy Rain Alert Issued Across Various Districts)
ഓറഞ്ച് അലർട്ട്
ജൂൺ 11: ഇടുക്കി, എറണാകുളം, തൃശൂർ.
ജൂൺ 12: കോട്ടയം, ഇടുക്കി, എറണാകുളം.
ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
മഞ്ഞ അലർട്ട്
ജൂൺ 10: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
ജൂൺ 11: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം.
ജൂൺ 12: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ.
ജൂൺ 13: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
ജൂൺ 14: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കുക. വിനോദസഞ്ചാര കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ കർശനമായി നിരോധിച്ചിരിക്കുന്നു. നദികളിലോ തോടുകളിലോ ഇറങ്ങുന്നതോ, മീൻ പിടിക്കുന്നതോ പൂർണമായും ഒഴിവാക്കുക. പാലങ്ങളിൽ കയറി സെൽഫി എടുക്കുന്നതും കാഴ്ച കാണുന്നതും അപകടകരമാണ്. മരങ്ങൾ കടപുഴകി വീഴാനും പോസ്റ്റുകൾ തകരാനും സാധ്യതയുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണം.
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ 12 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ സമുദ്രമേഖലകളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.
Story Summary
The India Meteorological Department has issued orange and yellow alerts across various districts in Kerala due to the expectation of heavy to very heavy rainfall over the next five days. Authorities have advised residents in vulnerable areas to take necessary precautions and have imposed a total ban on fishing activities along the Kerala-Karnataka-Lakshadweep coast until June 12.

