തിരുവനന്തപുരം: 2025-ലെ 49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു (Kerala Film Critics Award 2025). ‘തുടരും’, ‘ഹൃദയപൂര്‍വം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്‌കാരം കല്യാണി പ്രിയദർശൻ (ചിത്രം: ലോക: ചാപ്റ്റർ വൺ ചന്ദ്ര), അനശ്വര രാജൻ (ചിത്രം: രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ) എന്നിവർ പങ്കിട്ടു.
ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ ആണ് മികച്ച ചിത്രം. സംസ്ഥാന ചലച്ചിത്ര അവാർഡ് കഴിഞ്ഞാൽ അപേക്ഷകൾ ക്ഷണിച്ച് ജൂറി സിനിമകൾ കണ്ട് നിർണ്ണയിക്കുന്ന ഏക പുരസ്‌കാരമാണിത്. ഇത്തവണ 60 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂറാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
പ്രധാന പുരസ്‌കാരങ്ങൾ ഒറ്റനോട്ടത്തിൽ:
മികച്ച ചിത്രം: എക്കോ (സംവിധാനം: ദിൻജിത് അയ്യത്താൻ)
മികച്ച രണ്ടാമത്തെ ചിത്രം: രേഖാചിത്രം (സംവിധാനം: ജോഫിൻ ടി. ചാക്കോ)
മികച്ച നടൻ: മോഹൻലാൽ (തുടരും, ഹൃദയപൂർവ്വം)
മികച്ച നടി: കല്യാണി പ്രിയദർശൻ, അനശ്വര രാജൻ
മികച്ച രണ്ടാമത്തെ നടൻ: പ്രകാശ് വർമ്മ (തുടരും), ദിലീഷ് പോത്തൻ (റൗണ്ട്)
മികച്ച രണ്ടാമത്തെ നടി: ഹണി റോസ് (റേച്ചൽ), ശുഭ വയനാട്
മികച്ച തിരക്കഥ: രാജേഷ് തില്ലങ്കേരി (എ പ്രെഗ്നന്റ് വിഡോ)
മികച്ച സംഗീത സംവിധായകൻ: ജേക്സ് ബിജോയ്
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ചലച്ചിത്ര പ്രതിഭാ പുരസ്‌കാരത്തിന് ടി.ജി. രവി, ഇന്ദ്രൻസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കല്ലിയൂർ ശശി, ഊർമ്മിള ഉണ്ണി, ബി. അരുന്ധതി എന്നിവർ അർഹരായി. ഗായകനും സംഗീത സംവിധായകനുമായ എം.ജി. ശ്രീകുമാറിന് ‘ചലച്ചിത്രരത്നം’ പുരസ്‌കാരവും സംവിധായകൻ പ്രിയദർശന് ‘ക്രിട്ടിക്‌സ് റൂബി ജൂബിലി’ അവാർഡും നൽകി ആദരിക്കും.
Story Summary: The 49th Kerala Film Critics Awards 2025 have been announced, with Mohanlal winning Best Actor for ‘Thudarum’ and ‘Hridhayapoorvam’. ‘Eko’, directed by Dinjith Ayyathan, was named Best Film, while Kalyani Priyadarshan and Anaswara Rajan shared the Best Actress title.

