കണ്ണൂർ: പാനൂർ വടക്കേ പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് മാരകമായി പരിക്കേറ്റു (Panur Explosion News). കല്ലുപറമ്പത്ത് സഫീറിന്‍റെ മകൻ മുഹമ്മദ് ഷഹദ് (11) ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥിയുടെ ഇടതുകൈക്ക് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വീടിനോട് ചേർന്ന് കിണർ കുഴിക്കുന്നതിനായി ഒരുക്കിയിരുന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. അവിടെ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തു ഷഹദ് കയ്യിലെടുത്തപ്പോഴാണ് പൊട്ടിത്തെറിച്ചതെന്ന് കരുതപ്പെടുന്നു. സ്ഫോടന ശബ്ദം കേട്ടെത്തിയ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റ ഷഹദിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടതുകൈപ്പത്തിക്ക് സ്ഫോടനത്തിൽ ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സകൾ നൽകിവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കിണർ നിർമാണത്തിനായി സ്ഫോടക വസ്തുക്കൾ എത്തിച്ചതിൽ സുരക്ഷാ വീഴ്ചയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
Story Summary: An 11-year-old boy named Muhammed Shahad was seriously injured in an explosion at Panur, Kannur. The incident occurred at a well construction site near his home. He sustained severe injuries to his left hand and is currently undergoing treatment at Indira Gandhi Hospital, Thalassery.

