കൊച്ചി: ചരിത്രപ്രസിദ്ധമായ കടമറ്റം പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വെടിക്കെട്ട് ഉപേക്ഷിക്കണമെന്ന മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് ഇടവക അധികൃതർ മാതൃകാപരമായ ഈ നീക്കം നടത്തിയത്.(Kadamattom Church abandons fireworks on festival, house to be built instead)
ആഘോഷങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായി, വെടിക്കെട്ടിനായി മാറ്റിവെച്ച തുക ഉപയോഗിച്ച് ഒരു നിർദ്ധന കുടുംബത്തിന് ‘സ്‌നേഹഭവനം’ നിർമ്മിച്ചുനൽകാൻ ഇടവക മാനേജിംഗ് കമ്മിറ്റിയും പെരുന്നാൾ കമ്മിറ്റിയും തീരുമാനിച്ചു. സഭാധ്യക്ഷൻ ആഹ്വാനം ചെയ്ത ‘സ്‌നേഹ ചലഞ്ച്’ പദ്ധതിയുടെ ഭാഗമായാണിത്. മെയ് ആറ്, ഏഴ് തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാൾ നടക്കുന്നത്.
നേരത്തെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി, ചന്ദനപ്പള്ളി പള്ളി എന്നിവിടങ്ങളിലും വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടമറ്റം പള്ളിയും ഈ പാത സ്വീകരിച്ചത്. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ 17 പേർ മരിച്ച സംഭവം നാടിനെ നടുക്കിയിരുന്നു.

