തിരുവനന്തപുരം: കേരളത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റാനുള്ള നീക്കത്തെ പരിഹസിച്ച ശശി തരൂർ എം.പിക്ക് മറുപടിയുമായി ജോൺ ബ്രിട്ടാസ് എം പി. സംസ്ഥാനത്തിന് ആവശ്യമായ പദ്ധതികൾ നൽകാതെ പേരുമാറ്റത്തിൽ മാത്രം കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ തരൂരിന്റെ ആശങ്കകൾക്ക് കൃത്യമായ മറുപടിയുമായി ജോൺ ബ്രിട്ടാസ് രംഗത്തെത്തി.(John Brittas responds to Shashi Tharoor’s criticism on Keralam name change)
മലയാളത്തിൽ ഇപ്പോൾ തന്നെ നമ്മൾ ‘കേരളം’ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്. ഇംഗ്ലീഷിലെ പേരുമാറ്റം കൊണ്ട് എന്ത് വലിയ മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്ന് തരൂർ ചോദിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിന് പുതിയ സ്ഥാപനങ്ങളോ പദ്ധതികളോ അനുവദിച്ചിട്ടില്ല. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണോ പേരുമാറ്റമെന്നും അദ്ദേഹം ആരോപിച്ചു. ‘കേരളൈറ്റ്’ എന്ന പ്രയോഗത്തിന് പകരം വരാനിടയുള്ള വാക്കുകളെ തരൂർ പരിഹസിച്ചു. ‘കേരളാമൈറ്റ്’ എന്നത് ഒരു സൂക്ഷ്മജീവിയെപ്പോലെയും ‘കേരളാമിയൻ’ എന്നത് ഒരു അപൂർവ്വ ധാതുവിനെപ്പോലെയുമാണ് തോന്നുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
തരൂരിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങളിലെ ആശങ്കയ്ക്കുള്ള മറുപടിയാണ് ജോൺ ബ്രിട്ടാസ് നൽകിയത്. പേരുമാറ്റം കാരണം കേരളത്തിന് യാതൊരു ഐഡന്റിറ്റി പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടുകാരെ തമിഴരെന്നും ആന്ധ്രക്കാരെ തെലുങ്കരെന്നും ബംഗാളികളെ ബംഗാളികളെന്നുമാണ് പലപ്പോഴും വിളിക്കുന്നത്. അവർക്കൊന്നും ‘ഐറ്റ്’ എന്ന പ്രയോഗത്തിന്റെ ആവശ്യമില്ല. പുതിയ വാക്കുകൾ ഉണ്ടാക്കാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ അത് ആവാം. എന്നാൽ സാധാരണ മലയാളികൾക്ക് പതിറ്റാണ്ടുകളായുള്ള ‘മലയാളി’ എന്ന പേരോ ‘മല്ലൂ’ എന്ന വിളിപ്പേരോ മതിയെന്നും ബ്രിട്ടാസ് തിരിച്ചടിച്ചു.

