തിരുവനന്തപുരം: കഠിനമായ വേനൽ തുടരുന്നതോടെ തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം പ്രതിസന്ധിയിലാകുമോയെന്ന സംശയവും ഉണരുന്നു. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന സ്രോതസ്സായ പേപ്പാറ അണക്കെട്ടിൽ ഇനി കേവലം 28 ദിവസത്തേക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. (Is the extreme heat a threat to the capital’s drinking water supply?)
വനമേഖലയിൽ നിന്നുള്ള നീരൊഴുക്ക് നിലച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴുകയാണ്. പേപ്പാറ അണക്കെട്ടിൽ നിന്ന് അരുവിക്കരയിലെത്തിച്ച് ശുദ്ധീകരിച്ചാണ് നഗരത്തിലെ നാല് ലക്ഷത്തോളം കണക്ഷനുകളിലേക്ക് വെള്ളമെത്തിക്കുന്നത്. പ്രതിദിനം 400 ദശലക്ഷം ലിറ്റർ വെള്ളമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത്.
107.5 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 96.65 മീറ്ററായി കുറഞ്ഞു. ജലനിരപ്പ് 90 മീറ്ററിലെത്തിയാൽ വെള്ളത്തിന്റെ ഗുണനിലവാരം കുറയും. 86 മീറ്ററിൽ താഴെയായാൽ അരുവിക്കരയിലേക്ക് വെള്ളം ഒഴുക്കാൻ സാങ്കേതികമായി സാധിക്കില്ല.

