കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം.(Health Minister Veena George discharged from hospital: Further treatment in Thiruvananthapuram )
ശനിയാഴ്ച രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗം മന്ത്രിയുടെ ആരോഗ്യനില വിലയിരുത്തിയ ശേഷമാണ് മാറ്റാൻ തീരുമാനിച്ചത്. പുലർച്ചെ നാല് മണിയോടെ റോഡ് മാർഗ്ഗം മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു. സ്വന്തം വാഹനത്തിലാണ് യാത്ര തിരിച്ചത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മന്ത്രിയുടെ ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു. ഉത്കണ്ഠയുണ്ടാക്കിയിരുന്ന രക്തസമ്മർദ്ദം സാധാരണ നിലയിലേക്ക് വന്നിട്ടുണ്ട്. മറ്റ് ആരോഗ്യ കാര്യങ്ങളും തൃപ്തികരമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് അനുമതി നൽകിയത്.
മന്ത്രിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കാൻ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.മന്ത്രിയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. മുൻപ് ആരോഗ്യനില മോശമായതിനാൽ ഇതിന് സാധിച്ചിരുന്നില്ല. പ്രതിഷേധം നടന്ന സ്ഥലത്തെ കൂടുതൽ വ്യക്തമായ ദൃശ്യങ്ങൾക്കായി ആർ.പി.എഫിന് അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ 2.30-ഓടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ അറസ്റ്റിലായ ബിതുൽ നിലവിൽ റിമാൻഡിലാണ്. ആക്രമണത്തിൽ വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

