തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിനും കൊടിമരം പൂശുന്നതിനുമായി ഉപയോഗിച്ചെന്ന് വെളിപ്പെടുത്തൽ. കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നിർണായക മൊഴി നൽകിയത്.(Gold from Sabarimala was used to decorate and renovate flagpoles in other temples, Pankaj Bhandari makes a crucial statement)
പങ്കജ് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, സ്മാർട്ട് ക്രിയേഷൻസ് സ്വർണം പൂശുന്ന ജോലികൾ ഏറ്റെടുത്ത് നടത്തിയ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ അന്വേഷണ സംഘം പരിശോധന വ്യാപിപ്പിച്ചു. മോഷ്ടിച്ച സ്വർണം ഈ ക്ഷേത്രങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വകമാറ്റിയെന്നാണ് സൂചന.
ശബരിമലയിലെ കൊടിമരത്തിൽ നിന്നും മറ്റും സ്വർണം വേർതിരിച്ചെടുത്തത് അശാസ്ത്രീയമായ രീതിയിലാണെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയുടെ കൃത്യമായ ഘടകങ്ങൾ തിരിച്ചറിയുന്നതിനായി ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചു. നിലവിൽ ലഭിച്ച മൊഴികളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഉൾപ്പെടുത്തി കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് എസ്ഐടി തീരുമാനം.

