ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ടു പോകാൻ സി.പി.എം. ജില്ലാ കമ്മിറ്റിയുടെ അനുമതി തേടി മുൻ എം.എൽ.എ. യു. പ്രതിഭ (U Pratibha CPM Alappuzha district committee). മാധ്യമങ്ങളിലൂടെ തന്റെ മകനെ വ്യക്തിഹത്യ നടത്തുകയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ക്രൂരമായി അവഹേളിക്കുകയും ചെയ്ത വെള്ളാപ്പള്ളിക്കെതിരെ കോടതിയെ സമീപിക്കാൻ അനുമതി നൽകണമെന്ന് പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിഭ ശക്തമായി ആവശ്യപ്പെട്ടു. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് ജില്ലാ നേതൃത്വം ഇതിന് ഉടനടി അനുമതി നൽകിയിട്ടില്ലെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യു. പ്രതിഭയും വെള്ളാപ്പള്ളി നടേശനും തമ്മിലുണ്ടായ വാക്പോരാണ് ഇപ്പോൾ കോടതി നടപടികളിലേക്ക് നീങ്ങുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പരസ്യമായി പ്രവർത്തിച്ചുവെന്നും തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്നും പ്രതിഭ ആരോപിച്ചിരുന്നു.
ഈ ആരോപണത്തിന് മാധ്യമങ്ങളിലൂടെ വെള്ളാപ്പള്ളി നൽകിയ മറുപടിയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. യു. പ്രതിഭ ജയിക്കാൻ ഒട്ടും അർഹയല്ലെന്നും, മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഇതൊക്കെ ഓർക്കണമായിരുന്നു എന്നുമാണ് വെള്ളാപ്പള്ളി പരസ്യമായി പ്രതികരിച്ചത്.തന്റെ മകനെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ഗുരുതരമായ ആരോപണം ഉന്നയിച്ച് പൊതുസമൂഹത്തിന് മുന്നിൽ അപമാനിച്ചതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലാണ് പ്രതിഭ.
എന്നാൽ പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക അനുമതിയോടെ മാത്രമേ കേസ് ഫയൽ ചെയ്യാവൂ എന്ന നിബന്ധനയുള്ളതിനാലാണ് പ്രതിഭ ജില്ലാ കമ്മിറ്റിയെ സമീപിച്ചത്. വിഷയം പാർട്ടി വിശദമായി ചർച്ച ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
Story Summary (English): Former MLA U. Pratibha has sought permission from the CPM Alappuzha District Committee to initiate legal action against SNDP Yogam General Secretary Vellappally Natesan. Pratibha alleged that Vellappally publicly insulted her and defamed her son through the media by making baseless allegations. The controversy erupted when Vellappally, responding to Pratibha’s claim that he worked against her in the elections, told reporters that she did not deserve to win and made a derogatory remark involving her son. Although Pratibha strongly demanded a green signal for a legal battle, the CPM district leadership has delayed granting permission.

