തിരുവനന്തപുരം: കോൺഗ്രസ് നേതാവും മാവേലിക്കര മുൻ എംഎൽഎയുമായ എം. മുരളി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിൽ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.(Former Mavelikkara MLA M Murali passes away)
തുടർച്ചയായി നാല് തവണ മാവേലിക്കര മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച ജനകീയ നേതാവായിരുന്നു എം. മുരളി. 1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കര മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ അദ്ദേഹം നടത്തിയിരുന്നു.
1969-ൽ കെ.എസ്.യു-വിലൂടെയാണ് എം. മുരളി പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
എം.ജി സർവകലാശാലയിലെ ആദ്യ സെനറ്റ് അംഗമായിരുന്നു. കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ, കെ.എസ്.ആർ.ടി.സി, കേരള യുവജനക്ഷേമ ബോർഡ് തുടങ്ങിയവയുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹം തിളങ്ങി. 1987-ൽ ഡൽഹിയിൽ നടന്ന ചേരിചേരാ രാഷ്ട്രങ്ങളിലെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

