തിരുവനന്തപുരം: കേരളത്തിൽ പകര്‍ച്ചവ്യാധികള്‍ രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 13 ദിവസത്തിനിടെ സംസ്ഥാനത്ത് വിവിധ പനിബാധകളിലായി 41 പേരാണ് മരിച്ചത്. ഇൻഫ്ലുവൻസ ബാധിച്ച് 9 പേരും, എലിപ്പനി ബാധിച്ച് 8 പേരും, ഡെങ്കിപ്പനി മൂലം 5 പേരുമാണ് മരിച്ചത് (Fever Outbreak in Kerala). പനിബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്; കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ മാത്രം പതിനായിരത്തിലധികം പേരാണ് ചികിത്സ തേടി ആശുപത്രികളിൽ എത്തിയത്.
ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് ആക്കം കൂട്ടുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൂടാതെ, ഷിഗെല്ല രോഗബാധയും ആശങ്ക പരത്തുന്നുണ്ട്. ഈ മാസം മാത്രം 59 പേർ ഷിഗെല്ല ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ആകെ 135 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ തൃശൂരും ഉൾപ്പെട്ടതോടെ മുൻകരുതലുകൾ ശക്തമാക്കി. വയനാട്ടിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടികളെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.
കുടലിനെ ബാധിക്കുന്ന ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല. ശക്തമായ വയറിളക്കം, പനി, വയറുവേദന, ക്ഷീണം, മലത്തിൽ രക്തം കാണപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ബാക്ടീരിയ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. എല്ലാ രോഗികളിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
Summary: Kerala is witnessing a severe outbreak of infectious diseases, with 41 deaths reported in just 13 days due to influenza, leptospirosis, and dengue fever. Over 10,000 people have sought medical treatment for fever within the last five days. Additionally, the spread of Shigella has caused significant alarm, with 59 cases reported this month alone. Health authorities have intensified preventive measures, particularly in Wayanad and Thrissur, and advised parents to avoid taking children to crowded events to curb the transmission of the bacteria.

