തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിന്റെ ചരിത്രത്തിൽ ഇതുവരെ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും, നിലവിലെ സർക്കാർ സ്വീകരിച്ച നിലപാട് ബിജെപിയുടെ നയവുമായി ഒത്തുപോകുന്നതാണെന്നും അദ്ദേഹം ആരോപിച്ചു (Pinarayi Vijayan Waqf Board Statement). സർക്കാർ സ്വീകരിച്ച സമീപനം വ്യക്തമായ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ച പിണറായി വിജയൻ, ഭരണഘടന ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യമാണ് താൻ എല്ലായ്പ്പോഴും ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും അതിൽ നിന്ന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.
മുഖ്യമന്ത്രി വസ്തുതകൾ അടിസ്ഥാനമാക്കിയാവണം വിഷയങ്ങൾ അവതരിപ്പിക്കേണ്ടതെന്നും, എന്നാൽ വഖഫ് വിഷയത്തിൽ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളാണ് നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം വർഗീയത പ്രചരിപ്പിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് വ്യക്തമായ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയ സാഹചര്യത്തിൽ, പിന്നീട് സർക്കാർ സ്വീകരിച്ച നിലപാട് അതിന് വിരുദ്ധമാണെന്നാണ് പിണറായി വിജയന്റെ വിമർശനം. പുതിയ നിയമത്തെ നിയമപരമായി ചോദ്യം ചെയ്യുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും, ഭേദഗതി അംഗീകരിച്ച് നടപ്പാക്കുന്ന സമീപനം സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
2026 ഫെബ്രുവരിയിൽ വഖഫ് ബോർഡിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്നും, നിയമപരമായ ബാധ്യതയുടെ ഭാഗമായാണ് അന്നത്തെ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ബോർഡിന്റെ പുനഃസംഘടനയും പുതിയ ഭേദഗതി നിയമം അംഗീകരിക്കുന്നതും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുകയാണെന്നും, കേസ് തീർപ്പായെന്ന തരത്തിലുള്ള പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പിണറായി വിജയൻ പറഞ്ഞു. വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിയമപരമായ പ്രതിരോധത്തെ തന്നെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം വിമർശിച്ചു.
Summary: Opposition Leader Pinarayi Vijayan has accused the Kerala government of adopting a stand similar to the BJP on the Waqf Board issue. He alleged that the government’s approach weakens its legal opposition to the Waqf Amendment and called the Chief Minister’s statements factually incorrect.


