തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഒപ്പിട്ട കരാർ സംസ്ഥാനത്തിന് വൻ ബാധ്യതയായെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. കരാറിൽ ഒപ്പിട്ടത് മുൻ സർക്കാർ നിർബന്ധിതമായിട്ടാണെന്നും, എന്നാൽ അതിൽ ആവശ്യമായ ചർച്ചകളോ കൂടിയാലോചനകളോ നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(Education Minister N Samsudheen on PM SHRI Agreement Controversy)
പിഎം ശ്രീ കരാറിൽ ഒപ്പിടാത്തതിന്റെ പേരിൽ എസ്.എസ്.കെ ഫണ്ട് ഉൾപ്പെടെ ഏകദേശം 2,000 കോടി രൂപയോളം സംസ്ഥാനത്തിന് നഷ്ടമാകും. പദ്ധതി നടപ്പാക്കാത്തതിനാൽ 1,151.48 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത്. കരാറിൽ നിന്ന് പിന്മാറാനുള്ള അവകാശം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും, സംസ്ഥാനത്തിന് അത്തരമൊരു സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.
മുൻ സർക്കാർ ഈ കരാർ ഒപ്പിടുമ്പോൾ യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഒരു തവണ പോലും യോഗം ചേർന്നിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിൽ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനത്തിന് വേണം. മുൻ സർക്കാർ സൃഷ്ടിച്ച ഈ ‘കുരുക്ക്’ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Summary
Education Minister N. Samsudheen has criticized the previous government for signing the ‘PM SHRI’ agreement without proper consultations, leading to a loss of approximately ₹2,000 crore in central funds. The minister stated that the agreement is one-sided and restrictive, and the current government is now exploring ways to navigate the difficult conditions imposed by the contract.

