തിരുവനന്തപുരം: കെഎസ്ആർടിസിയും തിരുവനന്തപുരം നഗരസഭയും തമ്മിലുള്ള തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചതോടെ, നഗരത്തിലെ ഇടറോഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചു. നഗരസഭാ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇ-ബസ് സർവീസ് നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മേയർ വി.വി. രാജേഷ് നിർവ്വഹിച്ചു.(E-bus disputes end, 23 New services begin in the city)
മേയറുടെ വാർഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള ബസ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ടാണ് പുതിയ റൂട്ടുകൾക്ക് തുടക്കമിട്ടത്. ശനിയാഴ്ച രാവിലെ 7.30-ന് കുലശേഖരത്ത് നിന്ന് ആരംഭിച്ച് കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേക്കായിരുന്നു ആദ്യ യാത്ര.
വരും ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള മറ്റ് 22 റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങും. കൂടുതൽ കൗൺസിലർമാർ തങ്ങളുടെ വാർഡുകളിൽ സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ 23 സർവീസുകൾ ക്രമീകരിച്ച ശേഷം പുതിയ റൂട്ടുകളെക്കുറിച്ച് ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തുമെന്ന് മേയർ അറിയിച്ചു. നഗരവാസികൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് വി.വി. രാജേഷ് പ്രതികരിച്ചു.



