തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടുത്തിരിക്കെ തലസ്ഥാന നഗരിയിൽ കുടിവെള്ള വിതരണം താറുമാറായതിൽ വാട്ടർ അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ്. മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ടായിട്ടും ജലവിതരണം പുനഃസ്ഥാപിക്കുന്നതിൽ വാട്ടർ അതോറിറ്റി ഗുരുതര വീഴ്ച വരുത്തിയെന്ന് മേയർ കുറ്റപ്പെടുത്തി.(Drinking water shortage is severe in Thiruvananthapuram, Mayor against Water Authority)
ജലക്ഷാമം പരിഹരിക്കാൻ നിലവിലുള്ള 107 ടാങ്കറുകൾക്ക് പുറമെ 60 ടാങ്കറുകൾ കൂടി ഉടൻ നിരത്തിലിറക്കും. ഒരു വാർഡിൽ ഒരു ടാങ്കർ എന്ന നിലയിലായിരിക്കും വിതരണം. പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മാത്രം 8 ടാങ്കറുകൾ പ്രത്യേകമായി വിന്യസിക്കും.
ബിൽ കുടിശ്ശികയുള്ളതിനാലാണ് ടാങ്കറുകൾ അയക്കാത്തതെന്ന വാട്ടർ അതോറിറ്റിയുടെ വാദം തെറ്റാണെന്ന് ചർച്ചയിൽ തെളിഞ്ഞു. കോർപ്പറേഷന് കുടിശ്ശികയില്ലെന്ന് വാട്ടർ അതോറിറ്റി സമ്മതിച്ചതായും മേയർ അറിയിച്ചു. അരുവിക്കരയിലെ ട്രാൻസ്‌ഫോർമർ തകരാറിനെത്തുടർന്നാണ് വിതരണം മുടങ്ങിയത്. കൂടാതെ ഗ്യാസ് ലൈനിനായി കുഴിയെടുത്തപ്പോൾ പൈപ്പുകൾ പൊട്ടിയ ഇടങ്ങളിൽ കോർപ്പറേഷൻ പ്ലംബർമാരെ ഉപയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. രണ്ട് ദിവസത്തിനകം നഗരത്തിലെ ജലക്ഷാമത്തിന് പൂർണ്ണ പരിഹാരം കാണാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.

