Times Kerala

 വൈപ്പിനിലെ കുടിവെള്ളപ്രശ്‌നം: അടിയന്തരപരിഹാരത്തിന് ധാരണ

 
 വൈപ്പിനിലെ കുടിവെള്ളപ്രശ്‌നം: അടിയന്തരപരിഹാരത്തിന് ധാരണ
 

വൈപ്പിൻ: മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിരന്തരശ്രമങ്ങൾ ഊർജ്ജിതമായി നടത്തിവരികയാണെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉന്നത അധികൃതരുടെ യോഗം ജില്ല കളക്‌ടറേറ്റിൽ വിളിച്ചുചേർത്ത് സ്ഥിഗതികൾ വിലയിരുത്തുകയും അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികൾ ആവിഷ്‌കരിക്കുകയും ചെയ്‌തു. എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കളക്‌ടറുടെ താത്കാലിക ചുമതല വഹിക്കുന്ന അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് എസ് ഷാജഹാൻ അധ്യക്ഷത വഹിച്ചു.

ജലദൗർലഭ്യം ഏറ്റവും കൂടുതൽ നേരിടുന്ന വിതരണ ശൃംഖലയിലെ ഒടുവിലത്തെ പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കി എല്ലാ പഞ്ചായത്തിലും ഒന്നിടവിട്ട ദിവസങ്ങളിൽ എങ്കിലും കുടിവെള്ളം ലഭ്യമാകുന്ന വിധത്തിൽ വിതരണം ക്രമീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് യോഗത്തിൽ നിർദ്ദേശം നൽകിയതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. ചൊവ്വര പ്ലാന്റിൽനിന്ന് വൈപ്പിൻ മേഖലയ്ക്ക് നൽകുന്ന കുടിവെള്ളത്തിന്റെ അളവ് ക്രമാനുസൃതമെന്ന് ജല അതോറിറ്റിയുടെയും പഞ്ചായത്ത് അധികൃതരുടെയും സംഘം നിരീക്ഷിച്ച് ഉറപ്പാക്കണം.

പഞ്ചായത്തുകൾ അപേക്ഷിക്കുന്നമുറയ്ക്ക് തനതുഫണ്ട് വിനിയോഗിച്ചു കുടിവെള്ള വിതരണം ടാങ്കർ ലോറി മുഖേന നടത്തുന്നതിന് അനുമതി നൽകും. ഞാറക്കൽ പഞ്ചായത്തിൽ വിതരണശൃംഖലാന്ത്യപ്രദേശങ്ങളിലെ വെൻഡിങ് കേന്ദ്രങ്ങളിൽ ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നതിന് ജല അതോറിറ്റിക്ക് ഉത്തരവ് നൽകാൻ തീരുമാനിച്ചതായി അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് വ്യകത്മാക്കി. കുടിവെള്ളം അനധികൃതമായി ഉപയോഗിക്കുന്നുണ്ടോയെന്നും പൈപ്പുകളിലെ പൊട്ടൽമൂലം വെള്ളം പാഴാകുന്നുണ്ടോയെന്നും വാട്ടർ അതോറിറ്റി പരിശോധിക്കണം.

വീടുകളിൽ നിർമ്മിക്കുന്ന കുടിവെള്ള സംഭരണികളുടെ അളവ് സംബന്ധിച്ച് മാനദണ്ഡമുണ്ടോയെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആരാഞ്ഞു. അക്കാര്യത്തിൽ വ്യക്തതയ്ക്ക് നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വര ജലശുദ്ധീകരണശാലയിലെ ജലജീവൻ പദ്ധതി പ്രകാരമുള്ള നാലുകോടി രൂപയുടെ പ്രവൃത്തി നാലുമാസംകൊണ്ടു പൂർത്തിയാകുമെന്ന് ജലഅതോറിറ്റി ഉദ്യോഗസ്ഥർ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തുടർന്ന് ദീർഘകാല പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജല അതോറിറ്റിക്ക് നിർദ്ദേശം നൽകി.

വൈപ്പിൻ മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെയും ബന്ധപ്പെട്ട ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും അഭിപ്രയങ്ങൾ തേടിയശേഷമാണ് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉന്നതതല യോഗത്തിനു നിർദ്ദേശം നൽകിയത്. നേരത്തെ മണ്ഡലത്തിലെ പഞ്ചായത്തുപ്രസിഡന്റുമാരും ജല അതോറിറ്റി അധികൃതരുമായി യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു.

Related Topics

Share this story