

തിരുവനന്തപുരം: ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ തിരുവനന്തപുരം കോർപ്പറേഷൻ നഷ്ടപ്പെട്ടതിനെക്കുറിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് വിശദമായ അവലോകനം നടത്തി. തോൽവിക്ക് കാരണമായ ഘടകങ്ങളെക്കുറിച്ചുള്ള പ്രധാന നിരീക്ഷണങ്ങൾ താഴെ പറയുന്നവയാണ്.
ബിജെപി ഉയർത്തിയ രാഷ്ട്രീയ വെല്ലുവിളിയെ ഗൗരവത്തോടെ കാണുന്നതിൽ പാർട്ടിക്ക് വീഴ്ച പറ്റി. രാഷ്ട്രീയവും സംഘടനപരവുമായ കാരണങ്ങൾ തോൽവിക്ക് ആക്കം കൂട്ടി. കൂടാതെ , ശബരിമല വിഷയത്തിലുണ്ടായ വിവാദങ്ങൾ വോട്ടർമാർക്കിടയിൽ പ്രതിഫലിച്ചു എന്ന് പാർട്ടി വിലയിരുത്തുന്നു.
ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഘടനാപരമായ വീഴ്ചയുണ്ടായി. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ചില നേതാക്കൾ ഉത്തരവാദിത്തം നിർവ്വഹിക്കാതെ ഉഴപ്പി നടന്നുവെന്നും സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. ഇവർക്കെതിരെ കർശന നടപടി ഉണ്ടായേക്കും.
അതേസമയം , ഭരണം നഷ്ടപ്പെട്ടെങ്കിലും മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരെ സ്ഥാനാർത്ഥിയെ നിർത്താൻ എൽഡിഎഫ് തീരുമാനിച്ചു. പുന്നക്കാമുഗൾ വാർഡിൽ നിന്നുള്ള കൗൺസിലർ ആർ.പി. ശിവജി എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയാകും.
മത്സര രംഗത്ത് നിന്ന് മാറിനിൽക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം.
നിലവിലെ കക്ഷിനില (ആകെ 101 സീറ്റുകൾ):
മുന്നണി, സീറ്റുകൾ, മാറ്റം
എൻ.ഡി.എ- 50- (+16
എൽ.ഡി.എഫ്-29-(-22)
യു.ഡി.എഫ്-19-(+9)
സ്വതന്ത്രർ- 02
(വിഴിഞ്ഞം വാർഡിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ തവണ 51 സീറ്റുമായി എൽഡിഎഫ് ആണ് ഭരിച്ചിരുന്നത്.)
ജില്ലാ കമ്മിറ്റി യോഗത്തിൽ തോൽവിയെക്കുറിച്ച് കൂടുതൽ വിശദമായ ചർച്ചകളും നടപടികളും ഉണ്ടാകുമെന്നാണ് സൂചന.