പാലക്കാട്: കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷന് സമീപം സഹോദരൻ അനിയനെ മർദ്ദിച്ചു കൊലപ്പെടുത്തി. പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ. ബാബു (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ ആർ. സതീഷിനെ വാളയാർ പോലീസ് കസ്റ്റഡിയിലെടുത്തു.(Dispute between siblings in Palakkad results in murder)
ഇന്നലെയാണ് ബാബുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലുടനീളം മർദ്ദനമേറ്റ പാടുകളും ആന്തരിക മുറിവുകളും കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
മരണത്തിൽ സംശയം തോന്നിയ വാളയാർ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരൻ സതീഷ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ ബാബുവും കുടുംബവും കഴിഞ്ഞ 20 വർഷമായി കഞ്ചിക്കോടാണ് താമസം. ഇരുവരും സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പോലീസിന് മൊഴി നൽകി.

