തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം നടത്തുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം നാളെയുണ്ടാകും. നാളെ രാവിലെ 10.30-ന് ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും തമ്മിൽ നടത്തുന്ന ചർച്ചയ്ക്ക് ഹൈക്കോടതി അനുമതി നൽകിയതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.(Decision on Thrissur Pooram implementation tomorrow, cabinet meeting today )
പൂരം നടത്തിപ്പിൽ സർക്കാർ ഏകപക്ഷീയമായ തീരുമാനമെടുക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക ക്യാബിനറ്റ് യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ചികിത്സയിലായതിനാലാണ് സംഭവസ്ഥലത്ത് എത്താൻ കഴിയാത്തതെന്നും മന്ത്രി അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കൃത്യമായ എണ്ണത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇന്ന് നടത്തിയ തിരച്ചിലിൽ സംഭവസ്ഥലത്തുനിന്ന് ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെടുത്തു. സ്ഫോടനത്തിൽ ചിതറിപ്പോയ ശരീരഭാഗങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച ശേഷമേ മരണസംഖ്യയിൽ വ്യക്തത വരികയുള്ളൂ.

