ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ വിശദമായ പരിശോധനയ്ക്കും തിരുത്തലിനും സി.പി.എം തയ്യാറെടുക്കുന്നു (M.A. Baby CPIM). പാർട്ടിയുടെ ചരിത്രത്തിലില്ലാത്ത വിധം തുറന്ന ചർച്ചകൾക്കും വിലയിരുത്തലുകൾക്കുമാണ് തുടക്കം കുറിക്കുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ വീഴ്ചകളെക്കുറിച്ച് സഖാക്കൾക്ക് എന്ത് അഭിപ്രായവും തുറന്നുപറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
“അസാധാരണമായ തിരിച്ചടിയാണ് പാർട്ടിക്കുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അസാധാരണമായ വിലയിരുത്തലും ഇതിലുണ്ടാകും. സഖാക്കൾക്ക് എന്ത് വേണമെങ്കിലും തുറന്നടിക്കാം. മുൻധാരണകളില്ലാതെ എല്ലാവരും പറയുന്നത് പാർട്ടി ക്ഷമയോടെ കേൾക്കും,” എം.എ. ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയുടെ പ്രവർത്തന ശൈലിയിലോ നയങ്ങളിലോ എന്തെങ്കിലും പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെത്തി തിരുത്തുമെന്നും, കരുത്തോടെ പാർട്ടി തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രതിപക്ഷ നേതാവ് ആര്?
നിയമസഭയിൽ ഇടതുപക്ഷത്തെ നയിക്കാൻ പ്രതിപക്ഷ നേതാവായി ആര് വരണമെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തോൽവിക്ക് ശേഷമുള്ള തുടർനടപടികളെക്കുറിച്ചും നേതൃമാറ്റത്തെക്കുറിച്ചും പാർട്ടി കമ്മിറ്റികളിൽ വിശദമായ ചർച്ചകൾ നടന്ന ശേഷം മാത്രമേ ഉചിതമായ തീരുമാനമുണ്ടാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണവിരുദ്ധ വികാരം മാത്രമല്ല, പാർട്ടിയുടെ അടിത്തട്ടിലുണ്ടായ മാറ്റങ്ങളും പരിശോധനാ വിഷയമാകുമെന്നാണ് ലഭിക്കുന്ന സൂചന.
Story Summary: CPIM General Secretary M.A. Baby announced that the party will conduct an extraordinary evaluation of its heavy defeat in the 2026 Kerala Assembly elections. He encouraged party members to speak out freely without hesitation and stated that the party would identify and correct any shortcomings to bounce back. A decision on the Leader of the Opposition is yet to be made.

