തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങളിൽ കടുത്ത നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും വരുത്താൻ യു.ഡി.എഫ് സർക്കാർ നീക്കം (KIIFB-CM V D Satheesan). കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളും ധനവകുപ്പ് അറിഞ്ഞിരിക്കണമെന്നും ഇനി മുതൽ സ്ഥാപനത്തെ ഒരു ‘പ്രത്യേക സാമ്രാജ്യം’ പോലെ കൊണ്ടുനടക്കാൻ അനുവദിക്കില്ലെന്നും ഇന്ന് നടന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കർശന മുന്നറിയിപ്പ് നൽകി. കിഫ്ബിയുടെ ഇതുവരെയുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും സമഗ്രമായ ഓഡിറ്റിന് വിധേയമാക്കുമെന്നും ഇതിനായി പുറത്തുനിന്നുള്ള സ്വതന്ത്ര ഏജൻസിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി ബോർഡ് യോഗത്തിൽ വ്യക്തമാക്കി.
കിഫ്ബിയുടെ പ്രവർത്തന ശൈലിയിലും ധനസമാഹരണ രീതിയിലും വലിയ മാറ്റങ്ങൾ വരുത്താനാണ് പുതിയ സർക്കാർ ആലോചിക്കുന്നത്. കിഫ്ബി വഴി ഇതുവരെ നടപ്പിലാക്കിയതിൽ ഭൂരിഭാഗവും യാതൊരുവിധ സാമ്പത്തിക വരുമാനവും തിരികെ ലഭിക്കാത്ത പദ്ധതികളാണെന്നും, പൊതുമരാമത്ത് വകുപ്പ് നേരിട്ട് ചെയ്യേണ്ട കാര്യങ്ങളാണ് മുൻ സർക്കാർ കിഫ്ബി മുഖേന നടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രീതി പൂർണ്ണമായി അവസാനിപ്പിച്ച്, ഭാവിയിൽ കൃത്യമായ വരുമാനം ഉണ്ടാക്കുന്ന വലിയ വികസന പദ്ധതികളിലേക്ക് കിഫ്ബിയെ മാറ്റാനാണ് നീക്കം. കിഫ്ബിയുടെ ഘടനയും പ്രവർത്തനങ്ങളും പഠിക്കാൻ ഉടൻ തന്നെ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ അലവൻസുകൾ വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ചെലവ് ചുരുക്കൽ നടപടികളും പരിഗണനയിലുണ്ട്.
ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ കിഫ്ബി സി.ഇ.ഒ പദവിയിൽ നിന്നും കെ.എം. എബ്രഹാം രാജി വെച്ചിരുന്നു. നിലവിൽ അഡീഷണൽ ഡയറക്ടറായ മിനി ആന്റണിക്കാണ് സി.ഇ.ഒയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. 2016-ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കിഫ്ബിയെ പുതിയ രീതിയിൽ പുനരുജ്ജീവിപ്പിച്ചത്. അന്ന് ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ വലിയ വികസന പദ്ധതികൾ കിഫ്ബി വഴി പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാം പിണറായി സർക്കാരിന്റെ അവസാനഘട്ടത്തിൽ കിഫ്ബിയുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും നിയമപരമായ വശങ്ങളെക്കുറിച്ചും പല കോണുകളിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സർക്കാരിന്റെ ഈ കടുത്ത തിരുത്തൽ നടപടികൾ.
Story Summary: Chief Minister V.D. Satheesan has announced strict controls over KIIFB, stating it cannot operate as an independent empire. In a board meeting, he ordered an external audit of all transactions and announced a shift toward revenue-generating projects based on an expert committee report.

