തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തിലും തന്റെ ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലും കടുത്ത നിലപാടുകളും വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം വിഷയത്തിൽ രണ്ട് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ബോധപൂർവ്വമായ നീക്കമാണ് നടത്തിയതെന്നും, തന്റെ ഗുരുവായൂർ ദർശനത്തെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.(Chief Minister VD Satheesan Clarifies Guruvayur Temple Visit Allegations Blames Previous Government On Munambam Waqf Issue)
മുനമ്പം ഭൂമി പ്രശ്നം താൻ അധികാരമേറ്റാൽ വെറും ‘പത്ത് മിനിറ്റുകൊണ്ട്’ പരിഹരിക്കുമെന്ന് പറഞ്ഞത് തടയാൻ എട്ടിന്റെ പണി തന്നിട്ടാണ് പോയതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. അധികാരം ഒഴിഞ്ഞു പോകുന്ന പോക്കിൽ മുൻ സർക്കാർ വഖഫ് ബോർഡിനെക്കൊണ്ട് ‘ഉമീദ്’ പോർട്ടലിലേക്ക് ഉൾപ്പെടുത്തിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ ഈ ഭൂമി വഖഫിന്റേതാണെന്നും അവിടെ തലമുറകളായി താമസിക്കുന്ന പാവപ്പെട്ട ജനങ്ങൾ വെറും കൈയേറ്റക്കാരാണെന്നുമാണ് മുൻ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
ഈ വിഷയത്തെ മുൻനിർത്തി സംഘ്പരിവാർ വലിയ രീതിയിൽ വർഗ്ഗീയ വിഭജനത്തിനാണ് ശ്രമിച്ചത്. സി.പി.എമ്മും ഇതേ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നത്. എന്നാൽ ഈ സർക്കാരിന്റെ നിലപാട് വ്യക്തമാണ്. മുനമ്പത്തെ ഒരാളെയും ഈ സർക്കാർ അവിടെനിന്ന് കുടിയൊഴിപ്പിക്കില്ല. അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച് ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
താൻ ഗുരുവായൂരിൽ ദർശനം നടത്താൻ പോയപ്പോൾ മറ്റു ഭക്തർക്ക് ദർശനം സാധിച്ചില്ല എന്ന രീതിയിൽ വരുന്ന വാർത്തകൾ പൂർണ്ണമായും കള്ളക്കഥയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ഞായറാഴ്ചകളിൽ വി.ഐ.പി ദർശനം ഇല്ലെന്ന കാര്യം തനിക്കറിയാമായിരുന്നുവെന്നും, അതുകൊണ്ട് തന്നെ നിയമപ്രകാരം ആയിരം രൂപയുടെ ടിക്കറ്റ് എടുത്തിട്ടാണ് താൻ ക്ഷേത്രത്തിനകത്ത് കയറിയതെന്നും അദ്ദേഹം വിശദീകരിച്ചു.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുഖ്യമന്ത്രിയുടെ കൂടെ വെറും നാലുപേർ മാത്രം ക്ഷേത്രത്തിൽ കയറി. അതിൽ ഒരാൾ അവിടുത്തെ അഡ്മിനിസ്ട്രേറ്ററും, ഒരാൾ അവിടുത്തെ ആളും, മറ്റൊരാൾ എന്റെ ഗൺമാനും മാത്രമായിരുന്നു. ഞാൻ അകത്ത് കയറുമ്പോൾ ശീവേലി നടക്കുകയായിരുന്നു. ശീവേലി കഴിഞ്ഞ് മുൻപിൽ പോയി തൊഴുതു. തുടർന്ന് ഉപദേവതകളെ ദർശിക്കാൻ പോയപ്പോൾ മുൻപിൽ നിന്നിരുന്ന ദേവസ്വം ബോർഡിന്റെ സെക്യൂരിറ്റി ഗാർഡ് ഭക്തരെ തടയാൻ ശ്രമിച്ചു. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, ആരെയും സ്റ്റോപ്പ് ചെയ്യാൻ പറ്റില്ല എന്ന്. ഞാൻ തൊഴാൻ വരുന്നത് മറ്റൊരാൾക്കും തടസ്സമാകരുത്. ഞാൻ വശത്തേക്ക് മാറിനിന്ന് തൊഴുകയും സാധാരണ ജനങ്ങൾ തൊഴുതു നീങ്ങുകയുമാണ് ചെയ്തത്, വി.ഡി. സതീശൻ പറഞ്ഞു.
ക്ഷേത്രത്തിലുണ്ടായിരുന്ന സാധാരണ ഭക്തർ തന്റെ അടുത്ത് വന്ന് അകൽച്ചയില്ലാതെ ഒന്നിച്ച് തൊഴാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരാൾക്ക് പോലും തന്റെ സന്ദർശനം കാരണം തടസ്സമുണ്ടായിട്ടില്ല. ഇത് വിവാദമാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ടിക്കറ്റ് എടുത്തു കയറിയത്. ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി പറയരുത് ദയവ് ചെയ്ത്, എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Story Summary
Chief Minister V D Satheesan slammed the previous LDF government over the Munambam issue, accusing them of deliberately uploading land details to the UMEED Waqf portal to create communal division. He also dismissed the Guruvayur temple visit controversy as a fabricated story, clarifying that he booked a Rs 1,000 ticket and ensured no ordinary devotees were blocked during his darsanam.

