തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനിൽ വെച്ചുണ്ടായ ആലിംഗന വിവാദത്തിൽ പരസ്യ വിശദീകരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. വൻ വിജയത്തിന്റെ ലഹരിയിൽ പരിസരബോധം മറന്നാണ് ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എമാരെയും താൻ സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. തന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Cherian Philip Clarifies Hugging Controversy Over Facebook Post)
പിതൃതുല്യമായ സ്നേഹപ്രകടനമാണ് ചെറിയാൻ ഫിലിപ്പ് നടത്തിയതെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എം.പി അന്നുതന്നെ വ്യക്തമാക്കിയിരുന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു. പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, അത് തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പ്രതികരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം തന്റെ കുഞ്ഞനുജത്തിമാരെപ്പോലെയാണെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.
തന്റെ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും പോസ്റ്റിൽ വൈകാരികമായാണ് അദ്ദേഹം കുറിച്ചത്. അരനൂറ്റാണ്ട് മുൻപ് രാഷ്ട്രീയ പീഡനത്തിനിരയായതിനെ തുടർന്ന് നട്ടെല്ലിനും സുഷുമ്നാ കാണ്ഡത്തിനും ക്ഷതമേറ്റിരുന്നു. ഇതിനാൽ അരയ്ക്ക് താഴോട്ടുള്ള നാഡി വ്യവസ്ഥ തകരാറിലാവുകയും കാലുകളിലെ പേശികൾ ശോഷിക്കുകയും ചെയ്തു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റ് നടക്കുന്നത്. ഒറ്റയ്ക്കൊരു സന്യാസിയെപ്പോലെ ജീവിക്കുന്ന തന്നെ സ്ത്രീലമ്പടനായി ചിത്രീകരിച്ച് വേട്ടയാടിയത് മാനസികമായി കടുത്ത വേദനയുണ്ടാക്കിയെന്നും ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തിയെന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തി. എല്ലാ അഭ്യുദയകാംക്ഷികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
Story Summary
Senior Congress leader Cherian Philip issued a clarification regarding the hugging controversy at Indira Bhavan, stating that his actions were a spontaneous expression of joy following the election victory. Expressing deep emotional distress over being cyberbullied and mischaracterized on social media, he noted that women leaders like Jebi Mather, Bindu Krishna, and Shanimol Osman had already defended his intentions as pure and sibling-like.

