കൊച്ചി: കേരളത്തെ നടുക്കിയ ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അയൽവാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.(Chendamangalam massacre, High Court grants bail to accused)
ജനുവരി 15-നാണ് ചേന്ദമംഗലത്തെ വീട്ടിൽ വെച്ച് വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെ ഋതു ജയൻ ക്രൂരമായി കൊലപ്പെടുത്തിയത്. വിനിഷയുടെ 11-ഉം 6-ഉം വയസ്സുള്ള കുഞ്ഞുങ്ങളുടെ കൺമുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം അരങ്ങേറിയത്.
ഗൾഫിൽ നിന്ന് നാട്ടിലെത്തിയ വിനിഷയുടെ ഭർത്താവ് ജിതിനെ ലക്ഷ്യം വെച്ചാണ് ഋതു വീട്ടിലെത്തിയത്. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്ക് നേരെ അക്രമം ഉണ്ടായത്. പരിക്കേറ്റ ജിതിൻ മാത്രമാണ് ഈ അക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്.
സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്ന ഋതു ജയൻ പ്രദേശവാസികൾക്ക് വലിയ ശല്യമായിരുന്നു. പൊതുസ്ഥലത്തെ ലഹരിമരുന്ന് ഉപയോഗം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അയൽവാസികളെ കൂട്ടക്കൊല ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചത്.



