Times Kerala

 എന്നെ ഒന്നു കൊന്നു തരുമോ? ട്രാന്‍സ്‌ വനിതയായി ഇവിടെ ജോലി ചെയ്ത് ജീവിക്കാനാകില്ല’; ദയാവധം തേടി അനീറ; ഇടപെട്ട് മന്ത്രി 

 
 എന്നെ ഒന്നു കൊന്നു തരുമോ? ട്രാന്‍സ്‌ വനിതയായി ഇവിടെ ജോലി ചെയ്ത് ജീവിക്കാനാകില്ല’; ദയാവധം തേടി അനീറ; ഇടപെട്ട് മന്ത്രി 
 

കൊച്ചി: കേരളത്തിൽ ജോലി ചെയ്‌ത് ജീവിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകി ട്രാൻസ് വനിതാ അനീറ കബീർ. രണ്ടുവിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എം എഡ്, സെറ്റ് ഇങ്ങനെ ഒരു ഹയർ സെക്കണ്ടറി അധ്യാപികയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെങ്കിലും ജോലി തേടി അലയുകയാണ് അനീറ. എം.എഡ്, സെറ്റ് യോഗ്യതയുള്ള അനീറ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 14 സ്കൂളുകളിൽ (School) താല്‍ക്കാലിക അധ്യാപക നിയമനത്തിന്റെ പരസ്യം കണ്ട് അപേക്ഷിച്ചെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയത് കൊണ്ടുമാത്രം അവസരം നിഷേധിക്കപ്പെടുകയായിരുന്നു. സോഷ്യോളജി ജൂനിയര്‍, സീനിയര്‍ അധ്യാപക ഒഴിവുകളിലേക്കാണ് നിയമനം നടന്നത്. ജൂനിയര്‍ തസ്തികയില്‍ താത്കാലികമായായിരുന്നു അനീറയ്ക്ക് നിയമനം. എന്നാല്‍, സീനിയര്‍ തസ്തികയിലേക്ക് സ്ഥിരം ആളെത്തിയപ്പോള്‍ താത്കാലികമായി ഇവിടെയുണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ പറഞ്ഞുവിടുകയായിരുന്നു. ട്രാൻസ് വനിതയായി എന്നതുകൊണ്ട് ഒറ്റപ്പാലത്തെ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടു. ജോലിചെയ്ത് ജീവിക്കാനാകുന്നുമില്ല. വാടകയ്ക്ക് വീട് ലഭിക്കുന്നതുതന്നെ ഏറെ ബുദ്ധിമുട്ടിയാണെന്നും അനീറ പറയുന്നു.

അതേസമയം, അനീറ കബീറിന് നഷ്ടപ്പെട്ട ജോലി തിരികെ നല്‍കാന്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കുകയു ചെയ്തു.

മന്ത്രിയുടെ കുറിപ്പ്;

ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് കാട്ടി ദയാവധത്തിന് അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് അപേക്ഷ നല്‍കിയ അനീറ കബീറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ ട്രാന്‍സ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്നും പാലക്കാട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉണ്ടായിരുന്ന താത്കാലിക അധ്യാപക ജോലി നഷ്ടമായെന്നും അനീറ അറിയിച്ചു.

സഹോദരന്‍ ദിവസങ്ങള്‍ക്ക് മുമ്പ് അപകടത്തെ തുടര്‍ന്ന് മരിച്ചെന്നും ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടി തനിക്ക് വന്നു ചേര്‍ന്നെന്നും അനീറ പറഞ്ഞു.അനീറയുടെ കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എം എഡും സെറ്റും തനിക്കുണ്ടെന്ന് അനീറ അറിയിച്ചു.

വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി ഫോണില്‍ സംസാരിച്ചു. അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അനീറ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടിയുള്ള വിശദമായ നിവേദനം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തെത്തി നേരില്‍ കണ്ട് നിവേദനം നല്‍കുമെന്ന് അനീറ അറിയിച്ചു.

Related Topics

Share this story