തിരുവനന്തപുരം: അതീവ രഹസ്യമായി തലസ്ഥാനത്തെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ജനുവരി 22, 23 തീയതികളിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം സംസ്ഥാന ഇന്റലിജൻസിനെപ്പോലും അറിയിക്കാതെയാണ് തന്റെ ദൗത്യം പൂർത്തിയാക്കിയത്.(Bought chips from the shop and returned, Ajit Doval’s visit to Trivandrum)
ഐഎസ്ആർഒയുടെ കരുത്തായ പിഎസ്എൽവി റോക്കറ്റുകൾ തുടർച്ചയായി പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കാനാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം അജിത് ഡോവൽ എത്തിയത്. 2025 മെയ് 18-ന് നടന്ന PSLV-C61, 2026 ജനുവരി 12-ന് നടന്ന PSLV-C62 എന്നീ ദൗത്യങ്ങൾ മൂന്നാം ഘട്ടത്തിലുണ്ടായ തകരാറുകൾ മൂലം പരാജയപ്പെട്ടിരുന്നു.
തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എത്തിയ ഡോവൽ, ശാസ്ത്രജ്ഞരുമായി ആറോളം യോഗങ്ങൾ നടത്തി വിവരങ്ങൾ ശേഖരിച്ചു. പരാജയത്തിന് പിന്നിൽ അട്ടിമറി സാധ്യതകളുണ്ടോ എന്നതായിരുന്നു പ്രധാനമായും പരിശോധിച്ചത്. എന്നാൽ അട്ടിമറിയില്ലെന്നും സാങ്കേതികമായ വീഴ്ചകളാണെന്നും കണ്ടെത്തിയതായാണ് റിപ്പോർട്ട്.
തിരുവനന്തപുരത്തെത്തിയ ഡോവൽ നഗരത്തിലെ പ്രമുഖ ചിപ്‌സ് കട സന്ദർശിച്ചതും ശ്രദ്ധേയമായി. കിഴക്കേക്കോട്ട പഴവങ്ങാടിയിലെ കടയിലാണ് അദ്ദേഹം എത്തിയത്. മഫ്തിയിലുള്ള നാല് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം കടയിലെത്തിയ അദ്ദേഹം ചിപ്‌സ് വാങ്ങി മടങ്ങി. അദ്ദേഹം പോയിക്കഴിഞ്ഞാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും അത് രാജ്യത്തിന്റെ സുരക്ഷാ ഉപദേഷ്ടാവാണെന്ന് ജീവനക്കാർ തിരിച്ചറിഞ്ഞത്.

