കോഴിക്കോട്: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിന് നേരെയാണ് ഇന്ന് പുലർച്ചെ 2.30-ഓടെ ആക്രമണമുണ്ടായത്.(Attack on Health Minister Veena George, Bomb thrown at KSU leader’s house)
കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ അറസ്റ്റിലായ ബിതുൽ നിലവിൽ റിമാൻഡിലാണ്. ആക്രമണത്തിൽ വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, കണ്ണൂരിലെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മന്ത്രിയുടെ രക്തസമ്മർദ്ദം സാധാരണ നിലയിലായെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
പുലർച്ചെ നാല് മണിയോടെ സ്വന്തം വാഹനത്തിൽ റോഡ് മാർഗ്ഗമാണ് മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചത്. ശനിയാഴ്ച രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. മന്ത്രിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘം നടപടികൾ വേഗത്തിലാക്കി.

