തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക നിലനിൽക്കെ, പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ ആന്റി വെനം ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പുകടി മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.(Anti-venom has been ensured in hospitals, says Health Minister Veena George)
വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചിരുന്നുവെന്ന് മന്ത്രി അറിയിച്ചു. ഡിസംബർ വരെ ആറുലക്ഷം പേർ ആന്റി റാബിസ് വാക്സിനേഷൻ എടുത്തതായും, അവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ വധശ്രമം നടന്നിട്ടില്ലെന്ന തന്റെ മൊഴിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു. പ്രതിഷേധത്തിനിടെ ഉണ്ടായത് ഉന്തും തള്ളും മാത്രമാണെന്ന് താൻ പറഞ്ഞതായി വാർത്ത നൽകിയത് മാധ്യമങ്ങളാണെന്നും ഇപ്പോൾ അത് തിരുത്തിപ്പറയുന്നതും മാധ്യമങ്ങൾ തന്നെയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തനിക്കെതിരായ ആക്രമണത്തിൽ സത്യം പുറത്തുവരുമെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു. മെയ് നാലാം തീയതി പുറത്തുവരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ചോദ്യത്തിന് “നാലാം തീയതി കാണാം” എന്നായിരുന്നു മന്ത്രിയുടെ ചുരുങ്ങിയ മറുപടി.

