വാഷിങ്ടൻ: അമേരിക്കയിലെ തിരഞ്ഞെടുപ്പ് സംവിധാനം അഴിമതി നിറഞ്ഞതാണെന്നും ലോകത്തിന് മുന്നിൽ രാജ്യം പരിഹാസ്യപാത്രമായി മാറിയെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വോട്ടിംഗ് രീതിയിൽ സമൂലമായ മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ‘സേവ് അമേരിക്ക ആക്ട്’ നടപ്പിലാക്കാൻ അദ്ദേഹം റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്തു.(Trump Calls US Elections Laughingstock, Urges Republicans To Back Save America Act)
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. തിരഞ്ഞെടുപ്പ് സംവിധാനം പരിഷ്കരിച്ചില്ലെങ്കിൽ രാജ്യം ഇല്ലാതാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. എല്ലാ വോട്ടർമാർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ നിർബന്ധമാക്കുക. വോട്ട് ചെയ്യുന്നതിന് മുൻപായി പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുക. തപാൽ വോട്ടുകൾ നിർത്തലാക്കുക എന്നിവയാണിവ.
തിരഞ്ഞെടുപ്പ് അട്ടിമറികളും അനധികൃത വോട്ടുകളും തടയുന്നതിനായി മാർച്ച് 31-ന് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെച്ചിരുന്നു. വോട്ടർ പട്ടികയിലുള്ളവരുടെ പൗരത്വം ഉറപ്പുവരുത്താനും വെരിഫിക്കേഷൻ കഴിഞ്ഞവർക്ക് മാത്രം തപാൽ ബാലറ്റുകൾ അയക്കാനും ഈ ഉത്തരവ് നിർദ്ദേശിക്കുന്നു. ഇത് നിയമപരമായി കുറ്റമറ്റതാണെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധരുടെ നിലപാട്. ഡെമോക്രാറ്റിക് സ്റ്റേറ്റ് ഉദ്യോഗസ്ഥരും വോട്ടവകാശ പ്രവർത്തകരും ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
തിരഞ്ഞെടുപ്പ് നയങ്ങൾ നിശ്ചയിക്കാൻ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി മുൻപ് ട്രംപ് ഇറക്കിയ സമാനമായ ഉത്തരവ് ഫെഡറൽ കോടതി തടഞ്ഞിരുന്നു. വോട്ടർമാരുടെ ഐഡന്റിറ്റി സംബന്ധിച്ച് കർശനമായ ഡോക്യുമെന്റേഷൻ ആവശ്യപ്പെടുന്ന ‘സേവ് അമേരിക്ക ആക്ട്’ കോൺഗ്രസിൽ പാസാക്കിയെടുക്കാൻ ട്രംപ് സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഡെമോക്രാറ്റുകളുടെ എതിർപ്പിനെത്തുടർന്ന് സെനറ്റിൽ ഇത് തടസ്സപ്പെട്ടിരിക്കുകയാണ്.

