കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 20 വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതിയുടെ വിധി റദ്ദാക്കണമെന്നും തങ്ങളെ കുറ്റവിമുക്തരാക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. പൾസർ സുനിയെ കൂടാതെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്.(Actress assault case, Pulsar Suni files appeal in High Court)
വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ പ്രതികൾ വിചാരണക്കാലയളവിൽ ജയിലിൽ കഴിഞ്ഞ സമയം ശിക്ഷാ കാലാവധിയിൽ നിന്ന് കുറയ്ക്കും. ഏഴര വർഷത്തോളം വിചാരണ തടവിൽ കഴിഞ്ഞ ഒന്നാം പ്രതി പൾസർ സുനിയും, ഏഴ് വർഷത്തോളം ജയിലിൽ കഴിഞ്ഞ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയും ഇനി 13 വർഷം കൂടി ശിക്ഷ അനുഭവിച്ചാൽ മതിയാകും. 2039-ഓടെ ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കും.
മറ്റ് പ്രതികളായ ബി. മണികണ്ഠൻ മൂന്നര വർഷം വിചാരണ തടവ് അനുഭവിച്ചതിനാൽ ഇനി 16 വർഷവും ആറ് മാസവും ശിക്ഷ അനുഭവിക്കണം. വി.പി. വിജീഷ്, വടിവാൾ സലീം, പ്രദീപ് എന്നിവർ രണ്ട് വർഷം വീതമാണ് വിചാരണ തടവിൽ കഴിഞ്ഞത്. ഇവർക്ക് ഇനി 18 വർഷം കൂടി ശിക്ഷാ കാലാവധി ബാക്കിയുണ്ട്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടിരുന്നു.



