തിരുവനന്തപുരം: പത്തുവർഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും. ഏറ്റവും ഒടുവിൽ പുറത്തുവന്ന ‘ഡി ബി ലൈവ്’ എക്സിറ്റ് പോളിലും യുഡിഎഫിനാണ് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നത്.(UDF wave in Kerala, Congress ahead in DB Live exit polls too, predicted to get up to 84 seats)
ഡി ബി ലൈവ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുഡിഎഫിന് 43 ശതമാനം വോട്ട് വിഹിതത്തോടെ 78 മുതൽ 84 സീറ്റുകൾ വരെ ലഭിച്ചേക്കാം. എൽഡിഎഫ് 40 ശതമാനം വോട്ടുകളോടെ 52 മുതൽ 58 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും എൻഡിഎ 15 ശതമാനം വോട്ട് വിഹിതത്തോടെ രണ്ട് മുതൽ ആറ് സീറ്റുകൾ വരെ നേടിയേക്കാമെന്നും റിപ്പോർട്ട് പറയുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റം കൃത്യമായി പ്രവചിച്ച ചരിത്രമുള്ള ഏജൻസിയാണ് ഡി ബി ലൈവ് എന്നത് ഈ ഫലത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
മറ്റ് പ്രമുഖ ഏജൻസികളും യുഡിഎഫിന് ഭരണസാധ്യതയാണ് കൽപ്പിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ സർവേ യുഡിഎഫിന് 78 മുതൽ 90 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ, പീപ്പിൾ പൾസ് 75 മുതൽ 85 സീറ്റുകൾ വരെ ലഭിക്കുമെന്ന് വിലയിരുത്തുന്നു. ചാണക്യ സ്ട്രാറ്റജീസ് 72 മുതൽ 80 സീറ്റുകളും, സിഎൻഎൻ വോട്ട് വൈബ് 70 മുതൽ 80 സീറ്റുകളും യുഡിഎഫിന് പ്രവചിക്കുന്നുണ്ട്. പി മാർക്ക് (71-79), ടൈംസ് നൗ ജെവിസി (70-75) തുടങ്ങിയ ഏജൻസികളും യുഡിഎഫ് തരംഗമുണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്.
അതേസമയം, യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് ടുഡെയ്‌സ് ചാണക്യ പ്രവചിക്കുന്നു. യുഡിഎഫ് 60 മുതൽ 78 സീറ്റുകൾ വരെ നേടിയേക്കാമെന്ന് പ്രവചിക്കുമ്പോൾ എൽഡിഎഫ് 55 മുതൽ 73 സീറ്റുകൾ വരെ നേടി ഭരണത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. എൻഡിഎ 3 മുതൽ 11 സീറ്റുകൾ വരെ നേടി നിർണ്ണായക ശക്തിയാകുമെന്നും, അങ്ങനെയെങ്കിൽ കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നുമാണ് ചാണക്യയുടെ വിലയിരുത്തൽ.

