കാനഡ: കാനഡയിൽ നടന്ന 76-ാമത് ഫീഫ കോൺഗ്രസിൽ ഇസ്രായേൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രീൽ റജൂബ് ( FIFA Congress Palestine Israel Protest). സമാധാനത്തിന്റെ ഭാഗമായി ഇരുവരെയും ഒരുമിച്ച് നിർത്താൻ ഫീഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ശ്രമിച്ചെങ്കിലും റജൂബ് അതിന് തയ്യാറായില്ല.
ഫീഫ പ്രസിഡന്റ് ഇൻഫാന്റിനോ ഇരുവരെയും അടുത്തേക്ക് ക്ഷണിച്ചെങ്കിലും ഇസ്രായേൽ പ്രതിനിധിയായ ബാസിം ഷെയ്ഖ് സുലൈമാന്റെ അരികിലേക്ക് വരാൻ റജൂബ് വിസമ്മതിച്ചു. ഇൻഫാന്റിനോ റജൂബിന്റെ കൈപിടിച്ച് നിർബന്ധിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. “ഫാസിസത്തെയും വംശഹത്യയെയും വെള്ളപൂശാൻ ഇസ്രായേൽ കൊണ്ടുവന്ന ഒരാൾക്ക് ഹസ്തദാനം നൽകാൻ എനിക്ക് കഴിയില്ല,” എന്ന് റജൂബ് പറഞ്ഞതായി പലസ്തീൻ എഫ്എ വൈസ് പ്രസിഡന്റ് സൂസൻ ഷലബി വ്യക്തമാക്കി. തങ്ങൾ കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വെസ്റ്റ് ബാങ്കിലെ സെറ്റിൽമെന്റുകളിൽ ഇസ്രായേലി ക്ലബ്ബുകൾ ടീമുകളെ ഉൾപ്പെടുത്തുന്നതിനെതിരെ റജൂബ് കോൺഗ്രസിൽ ശക്തമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന ഹസ്തദാന ശ്രമം തങ്ങളുടെ പ്രതിഷേധത്തിന്റെ അന്തസ്സത്ത തകർക്കുന്നതാണെന്ന് പലസ്തീൻ പ്രതിനിധികൾ കുറ്റപ്പെടുത്തി. “നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. കുട്ടികൾക്ക് പ്രതീക്ഷ നൽകാൻ നമുക്ക് സാധിക്കണം. ഇതൊരു സങ്കീർണ്ണമായ വിഷയമാണ്,” എന്ന് ഇൻഫാന്റിനോ പ്രതികരിച്ചു. ഗസ്സയിലെ സൈനിക നടപടികൾക്കും വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ കുടിയേറ്റങ്ങൾക്കുമെതിരെ ഫുട്ബോൾ ലോകത്ത് പലസ്തീൻ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ് ഈ പ്രതിഷേധം വിലയിരുത്തപ്പെടുന്നത്.
Summary: Palestinian Football Association President Jibril Rajoub refused to stand alongside Israel FA Vice-President Basim Sheikh Suliman at the 76th FIFA Congress in Canada. Despite FIFA President Gianni Infantino’s attempts to bring them together for a symbolic handshake, Rajoub declined, with Palestinian officials stating they could not shake hands with representatives of a state they accuse of fascism and genocide. The move highlighted the deep tensions in international football amid the ongoing conflict and disputes over Israeli clubs in West Bank settlements.

