തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്നാണ് പുറത്തുവന്ന സർവേകൾ വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി വിജയൻ തന്നെയാണെന്ന് സർവേകൾ അടിവരയിടുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(There is no anti-government sentiment, says MV Govindan)
എൽ.ഡി.എഫിന് ഭരണത്തുടർച്ചയ്ക്കുള്ള സാധ്യതകൾ ഉറപ്പിക്കുന്നതാണ് സർവേ ഫലങ്ങൾ. ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ഈ ഫലങ്ങൾ പ്രഖ്യാപിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് യാതൊരു ഉത്കണ്ഠയുമില്ല. ബി.ജെ.പിക്ക് കേരളത്തിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് എം.വി. ഗോവിന്ദൻ ആവർത്തിച്ചു.
ചില സർവേകൾ ബി.ജെ.പിക്ക് 14 സീറ്റുകൾ വരെ പ്രവചിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന സർവേകൾ എൽ.ഡി.എഫിന് അനുകൂലമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫിന് മുൻതൂക്കം നൽകുന്ന സർവേ ഫലങ്ങൾ പുറത്തുവരുന്നതിനിടെയാണ് എം.വി. ഗോവിന്ദൻ്റെ പ്രതികരണം.

