കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് നേതൃത്വത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പി.വി അൻവർ. ഇടതുപക്ഷം തീവ്ര വലതുപക്ഷ നിലപാടുകളിലേക്ക് മാറിയെന്നും കുടുംബാംഗങ്ങൾക്കെതിരായ കേസുകൾ ഒതുക്കാൻ മുഖ്യമന്ത്രി കേന്ദ്രവുമായി രഹസ്യബന്ധം ഉണ്ടാക്കിയെന്നും അൻവർ ആരോപിച്ചു.(Pinarayi will be known as a traitor, says PV Anvar about Assembly election )
ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ ഏറ്റവും കൂടുതൽ വെട്ടിനിരത്തപ്പെട്ട വ്യക്തി എ.എൻ ഷംസീറാണെന്ന് അൻവർ പറഞ്ഞു. കെ.കെ ശൈലജയെ ഒതുക്കാനാണ് അവരെ പേരാവൂരിൽ മത്സരിപ്പിച്ചത്. ധർമ്മടത്ത് പിണറായി വിജയന്റേത് തോറ്റതിന് തുല്യമായ ജയമായിരിക്കും. കേരളത്തിലുടനീളം ശക്തമായ പിണറായി വിരുദ്ധത പ്രകടമാണ്. ഇടതുപക്ഷത്തെ സംഘിയുടെ കാലിൽ കെട്ടിയ ഒറ്റുകാരനായി പിണറായി വിജയൻ അറിയപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു.
താൻ മത്സരിച്ചതുകൊണ്ട് മുഹമ്മദ് റിയാസിനെ ബേപ്പൂരിൽ തളച്ചിടാൻ കഴിഞ്ഞു. തോറ്റാൽ മൊട്ടയടിക്കാൻ റിയാസിനെ ബെറ്റിന് വിളിച്ചിരുന്നുവെന്നും താൻ ഒരു കമ്മൽ കൂടി ഇടാമെന്ന് പറഞ്ഞിരുന്നുവെന്നും അൻവർ വെളിപ്പെടുത്തി. ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറുകളിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫിൽ മൂന്ന് നാല് നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത് പാർട്ടിയുടെ ഔന്നത്യമായാണ് കാണേണ്ടതെന്നും അതിനെ പോസിറ്റീവായി എടുക്കണമെന്നും അൻവർ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് വേണമെങ്കിൽ കേരളത്തിൽ മുഖ്യമന്ത്രിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായിസത്തിനെതിരായ പോരാട്ടമാണ് ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും നടത്തുന്നതെന്നും ഇരുവരും തികഞ്ഞ പിണറായി വിരുദ്ധരാണെന്നും അൻവർ വ്യക്തമാക്കി.

