കൊച്ചി: കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടി കണക്കുകൾ പ്രകാരം താൻ പിന്നിലാണെന്ന് സമ്മതിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ (P.V. Sreenijin Kunnathunad). പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് 6000 വോട്ടുകൾക്ക് പിന്നിലാണെന്നും എന്നാൽ വ്യക്തിപരമായ വോട്ടുകൾ സമാഹരിച്ച് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ 554 വോട്ടിന് വിജയിക്കുമെന്ന് ശ്രീനിജിൻ ഫേസ്ബുക്കിൽ കുറിച്ചു.
മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷം നടത്തിയ വികസന പ്രവർത്തനങ്ങളും ‘വിളിച്ചാൽ വിളിപ്പുറത്തുള്ള എം.എൽ.എ’ എന്ന പ്രതിച്ഛായയും തനിക്ക് തുണയാകുമെന്നാണ് ശ്രീനിജിന്റെ വിശ്വാസം. രാഷ്ട്രീയ വോട്ടുകൾക്ക് പുറമെ വ്യക്തിപരമായി ലഭിച്ച വോട്ടുകൾ വിജയത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് മാത്രമാണ് പ്രധാന എതിരാളിയെന്നും ട്വന്റി 20 ഭീഷണിയല്ലെന്നും കരുതിയിരുന്നെങ്കിലും മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നതെന്ന് ശ്രീനിജിൻ സമ്മതിച്ചു.
എൻ.ഡി.എക്കൊപ്പമുള്ള നീക്കം ട്വന്റി 20-ക്ക് തിരിച്ചടിയായെന്നും ഇത് സാബു എം. ജേക്കബിന് മാത്രമേ ഗുണം ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫും സി.പി.എമ്മും ട്വന്റി 20-യും എൻ.ഡി.എയും ചേർന്നുള്ള ശക്തമായ പോരാട്ടമാണ് മണ്ഡലത്തിൽ കാഴ്ചവെച്ചതെന്നും അദ്ദേഹം വിലയിരുത്തി.
എൻ.ഡി.എയുമായി ചേർന്നതോടെ ട്വന്റി 20-യുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ കുന്നത്തുനാട് ഇടതിനൊപ്പം നിൽക്കുമെന്നുമാണ് ശ്രീനിജിന്റെ ഉറച്ച നിലപാട്.
Story Summary: LDF candidate P.V. Srinijin admitted that according to party calculations, he is trailing by 6,000 votes in the Kunnathunad constituency. However, he remains confident of a win through personal votes and developmental work, even posting on Facebook that he expects to win by 554 votes. He also acknowledged a strong triangular contest involving UDF, LDF, and Twenty20-NDA, while criticizing Twenty20’s alliance with the NDA.

