കൊച്ചി: പശ്ചിമ ബംഗാളിൽ 33 വർഷത്തെ ഭരണത്തിന് ശേഷമാണ് സിപിഎം തകർന്നതെങ്കിൽ, കേരളത്തിൽ പത്ത് വർഷത്തെ ഭരണത്തോടെ ആ പാർട്ടിയുടെ പതനം പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(List of all seats will be out today, says VD Satheesan about Assembly elections)
കേഡർ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള ആഭ്യന്തര കലഹമാണ് ഇപ്പോൾ നടക്കുന്നത്. മുതിർന്ന നേതാക്കൾ തന്നെ പാർട്ടിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത് ഇതിന് തെളിവാണ്. തിരഞ്ഞെടുപ്പിന് മുൻപും ശേഷവും കേരള രാഷ്ട്രീയത്തിൽ പല വിസ്മയങ്ങളും ഉണ്ടാകാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ 95 സ്ഥാനാർത്ഥികളുടെ പട്ടികയും ഇന്ന് തന്നെ ഔദ്യോഗികമായി പുറത്തുവരും. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുടെ അസൗകര്യം കാരണമാണ് പ്രഖ്യാപനം വൈകിയത്. ചരിത്രത്തിലാദ്യമായാണ് രണ്ട് ദിവസം കൊണ്ട് ഇത്രയധികം സ്ഥാനാർത്ഥികളെ കോൺഗ്രസ് നിശ്ചയിക്കുന്നത്. വിവാദങ്ങൾ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു അപസ്വരവുമില്ലാതെയാണ് 140 സീറ്റുകളിലെയും വിഭജനം പൂർത്തിയാക്കിയത്. ‘ടീം യുഡിഎഫ്’ ആണെന്ന് തെളിയിച്ചുകൊണ്ടുള്ള അതിമനോഹരമായ നീക്കമായിരുന്നു ഇത്. എന്നാൽ എൽഡിഎഫിൽ ഇപ്പോഴും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അഴിമതിയും ക്രിമിനൽ രാഷ്ട്രീയവും കൈയാളുന്ന ഈ സർക്കാരിനെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

