തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ കേന്ദ്രീകരിച്ചുള്ള പത്രപ്പരസ്യം വിവാദമായതിനെത്തുടർന്ന് തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ. പ്രിജിൻ ബാബുവിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു (Ramesh Chennithala Advertisement). ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിൽ നൽകിയ മുഴുവൻ പേജ് ഫീച്ചറാണ് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചത്.
തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയോ നേതാക്കളെ വ്യക്തിപരമായി പുകഴ്ത്തിയോ പരസ്യ പ്രസ്താവനകളും പ്രകടനങ്ങളും പാടില്ലെന്ന് എഐസിസിയും കെപിസിസിയും കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് ലംഘിച്ചാണ് പരസ്യം നൽകിയത്.
പാർട്ടിയുടെ പൊതുനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി വ്യക്തിപൂജ നടത്തുന്ന രീതിയിലുള്ള ഇത്തരം പരസ്യങ്ങൾ പാർട്ടിയുടെ അന്തസ്സിന് പൊതുസമൂഹത്തിന് മുന്നിൽ അവമതിപ്പുണ്ടാക്കുമെന്ന് കെപിസിസി വിലയിരുത്തി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദ്ദേശപ്രകാരം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് നോട്ടീസ് നൽകിയത്.മൂന്ന് ദിവസത്തിനകം സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകണമെന്ന് പ്രിജിൻ ബാബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ കൂടുതൽ കടുത്ത അച്ചടക്ക നടപടികളിലേക്ക് കടക്കുമെന്ന് കെപിസിസി നേതൃത്വം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാർട്ടിയിലെ ഗ്രൂപ്പ് പോരുകളും വ്യക്തിപരമായ അവകാശവാദങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ഈ കർശന നീക്കം.
Story Summary: The KPCC has issued a show-cause notice to Thiruvananthapuram DCC General Secretary A. Prijin Babu for publishing a full-page newspaper advertisement focusing on senior leader Ramesh Chennithala’s political career. The move follows strict instructions from the AICC and KPCC against personal glorification or public statements regarding leadership posts following the elections. The party termed the advertisement a serious disciplinary violation that harms its public image. Prijin Babu has been directed to provide an explanation within three days.

