തിരുവനന്തപുരം: കേരളം അടുത്ത അഞ്ചുവർഷം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന വിധിദിനത്തിന്റെ ആദ്യ ഘട്ട നടപടികൾ പൂർത്തിയായി. സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. കൃത്യം എട്ട് മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ഗതി നിർണ്ണയിക്കുന്ന ആദ്യ സൂചനകൾ ലഭ്യമാകും.(Kerala election result counting day live strong room updates)
8ന് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. 8:30ന് വോട്ടിങ് യന്ത്രങ്ങളിലെ (EVM) വോട്ടുകൾ എണ്ണിത്തുടങ്ങും. 9ന് ആദ്യ ഫലസൂചനകൾ ഔദ്യോഗികമായി പുറത്തുവരും. 12ന് സംസ്ഥാനത്തെ ഭരണചിത്രം ഏകദേശം വ്യക്തമാകും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തിൽ തിരിച്ചെത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കളയുന്ന എൽഡിഎഫ്, മൂന്നാം പിണറായി സർക്കാരിന്റെ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നു. നിർണ്ണായക ശക്തിയായി മാറാൻ ഇത്തവണ സാധിക്കുമെന്ന് ബിജെപിയും കണക്കുകൂട്ടുന്നു. പാർട്ടി ആസ്ഥാനങ്ങളിൽ ഫലം തത്സമയം നിരീക്ഷിക്കാൻ ഭീമൻ എൽഇഡി സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ വസതിയിലിരുന്നാണ് ഫലം നിരീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലും കെപിസിസി അധ്യക്ഷൻ ഇന്ദിരാ ഭവനിലുമുണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എകെജി സെന്ററിലും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാരാർജി ഭവനിലുമെത്തി വോട്ടെണ്ണൽ വിലയിരുത്തും.
Story Summary
The counting of votes for the Kerala Assembly elections is set to begin at 8 AM, with strong rooms already opened across the state. While UDF is confident of a comeback after a decade, LDF expects a historic third term, and BJP hopes for a decisive performance as leaders gather at their respective headquarters.

