തിരുവനന്തപുരം: പത്തുവർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വടംവലി ശക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ കേന്ദ്രീകരിച്ചാണ് പാർട്ടിക്കുള്ളിലെ കരുനീക്കങ്ങൾ നടക്കുന്നത്.(Exit polls confirm UDF rule, Chief Minister dispute intensifies in Congress)
പ്രധാനപ്പെട്ട എല്ലാ സർവേ ഏജൻസികളും യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ: 78 – 90 സീറ്റുകൾ, പീപ്പിൾ പൾസ്: 75 – 85 സീറ്റുകൾ, ചാണക്യ സ്ട്രാറ്റജീസ്: 72 – 80 സീറ്റുകൾ, ടൈംസ് നൗ JVC: 70 – 75 സീറ്റുകൾ എന്നിങ്ങനെയാണ് നില.
അതേസമയം, KCയുടെ ഡോക്യുമെന്ററി നിര്‍ത്തിവച്ചുവെന്ന് റിപ്പോർട്ട്. ഹൈക്കമാൻഡ് നിർദേശപ്രകാരമാണിതെന്നാണ് വിവരം. എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിച്ച ഉയർന്ന പിന്തുണ ജനവികാരമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കിയത് കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ജനവികാരം പരിഗണിച്ചു വേണം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ. കോൺഗ്രസ് ഹൈക്കമാൻഡും ഇത് കണക്കിലെടുക്കുമെന്ന് കരുതുന്നു. അർഹമായത് ലീഗിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

