തിരുവനന്തപുരം: കേരളത്തിൽ ഒരു പതിറ്റാണ്ടു നീണ്ട ഇടതുഭരണം അവസാനിക്കുമെന്നും യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ആരെ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് മുൻതൂക്കം ലഭിച്ചിരിക്കുന്നത്.(Exit poll predicts UDF to rule in Kerala, Pinarayi Vijayan should be the Chief Minister)
സർവേ പ്രകാരം മുന്നണികളുടെ ഏകദേശ സീറ്റ് നില, യു.ഡി.എഫ്: 78 മുതൽ 90 സീറ്റുകൾ വരെ നേടി അധികാരം പിടിച്ചെടുക്കും, എൽ.ഡി.എഫ്: 49 മുതൽ 62 സീറ്റുകൾ വരെ ഒതുങ്ങും, ബി.ജെ.പി നയിക്കുന്ന എൻ ഡി എ അക്കൗണ്ട് തുറക്കും എന്നാണ്.
ഭരണമാറ്റം പ്രവചിക്കപ്പെടുമ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ നൽകിയ പിന്തുണ പിണറായി വിജയനാണ് എന്നാണ് സർവ്വേ. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നത് 33 ശതമാനം പേരാണ്. 21 ശതമാനം പേരുടെ പിന്തുണയോടെ വി.ഡി. സതീശൻ രണ്ടാമതെത്തി. രമേശ് ചെന്നിത്തലയെ 8 ശതമാനം പേർ പിന്തുണച്ചു. രാജീവ് ചന്ദ്രശേഖറിന് 4 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. കെ.സി. വേണുഗോപാൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
ഭരണം യു.ഡി.എഫിന് ലഭിക്കുമെന്ന് പ്രവചിക്കുമ്പോഴും വ്യക്തിഗത പിന്തുണയിൽ പിണറായി വിജയൻ മുന്നിലെത്തുന്നത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. വി.ഡി. സതീശനാണ് കോൺഗ്രസ് നിരയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച നേതാവ്. വരും ദിവസങ്ങളിൽ പുറത്തുവരുന്ന യഥാർത്ഥ ജനവിധി ഈ എക്സിറ്റ് പോൾ പ്രവചനങ്ങളോട് എത്രത്തോളം ചേർന്നുനിൽക്കുമെന്ന് കണ്ടറിയണം.

