തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളം, മണലൂർ മണ്ഡലങ്ങൾ ഒഴിച്ചിട്ടാണ് ജില്ലാ കമ്മിറ്റി പ്രാഥമിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഈ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മേൽഘടകം നേരിട്ട് തീരുമാനിക്കും.(CPM candidate list, 2 constituencies left out in Thrissur)
എ.സി. മൊയ്തീൻ രണ്ട് ടേം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ ഒഴിവു വരുന്ന കുന്നംകുളത്തേക്ക് യുവനേതാവ് എം. സ്വരാജിനെ പരിഗണിക്കുന്നതായി സൂചനയുണ്ട്. എന്നാൽ തൃപ്പൂണിത്തുറ മണ്ഡലത്തിലും സ്വരാജിന്റെ പേര് സജീവമായി പരിഗണനയിലുണ്ട്. മുരളി പെരുനെല്ലിയും രണ്ട് ടേം പൂർത്തിയാക്കിയ മണ്ഡലമാണ് മണലൂർ. ഇവിടെയും പുതുമുഖത്തെയോ സംസ്ഥാന തലത്തിലുള്ള പ്രമുഖരെയോ പരീക്ഷിക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിൽ ഏകദേശ ധാരണയായതായാണ് വിവരം. കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേർന്ന ഡോ. പി. സരിനെ പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാത്രമേ ഇവിടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. നിലവിലെ മന്ത്രി എം.ബി. രാജേഷ് തന്നെ തൃത്താലയിൽ ജനവിധി തേടും.

