ടെഹ്‌റാൻ: ലോകത്തെ പ്രധാന ഇന്ധന പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ ചരക്കുകപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതോടെ പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നു. യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ച ‘ടൗസ്ക’ എന്ന കപ്പലാണ് എൻജിൻ റൂം തകർത്ത് യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തത്. സംഭവത്തെത്തുടർന്ന് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി ഇറാൻ പ്രഖ്യാപിച്ചു.(US seizes Iranian ship in Strait of Hormuz by destroying engine room, Iran says retaliation imminent)
വിമാനവാഹിനിക്കപ്പലിനോട് കിടപിടിക്കുന്ന 900 അടി നീളമുള്ള ടൗസ്ക എന്ന കപ്പലാണ് ഒമാൻ കടലിടുക്കിൽ വച്ച് യുഎസ്എസ് സ്പ്രുവാൻസ് തടഞ്ഞത്. നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇറാൻ ക്രൂ തയ്യാറാകാത്തതിനെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിലേക്ക് വെടിയുതിർത്ത് കപ്പൽ പിടിച്ചെടുക്കുകയായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഈ കപ്പൽ നേരത്തെ തന്നെ യുഎസിന്റെ ഉപരോധപ്പട്ടികയിലുള്ളതാണ്.”കപ്പലിന്റെ പൂർണ നിയന്ത്രണം ഇപ്പോൾ ഞങ്ങൾക്കാണ്. അവിടെ എന്താണ് നടക്കുന്നതെന്ന് പരിശോധിച്ചുവരികയാണ്, ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അമേരിക്കയുടേത് വെറും ‘കടൽക്കൊള്ള’ ആണെന്ന് ഇറാൻ സൈന്യം പ്രതികരിച്ചു. വെടിനിർത്തൽ കരാർ ലംഘിച്ച യുഎസിന് ശക്തമായ തിരിച്ചടി നൽകുമെന്നും യുദ്ധത്തിന് സജ്ജമാണെന്നും ഇറാൻ അറിയിച്ചു. ഇതോടെ പാക്കിസ്ഥാനിൽ നടക്കാനിരുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇറാൻ തുറമുഖങ്ങളെ ലക്ഷ്യമാക്കി യുഎസ് പടക്കപ്പലുകൾ നിലയുറപ്പിച്ചിട്ടുള്ളത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കി. ഇസ്രായേൽ കപ്പലുകൾക്ക് കടലിടുക്കിലൂടെയുള്ള പ്രവേശനം പൂർണ്ണമായും നിരോധിക്കും. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കും. ഇറാനെ ആക്രമിച്ച രാജ്യങ്ങളിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവരുടെ കപ്പലുകൾക്ക് നിയന്ത്രണമുണ്ടാകും.
ഇറാനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. പാശ്ചാത്യ നാഗരികതയെ തകർക്കാൻ ശ്രമിക്കുന്ന ഇറാൻ എന്ന ഏകാധിപത്യത്തിനെതിരെ യുഎസുമായി ചേർന്ന് പോരാടുന്നത് തുടരുമെന്നും ഏത് നിമിഷവും പുതിയ സൈനിക മുന്നേറ്റങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ശ്രമം തുടങ്ങി. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി അദ്ദേഹം 45 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം നടത്തി.

